Tuesday, April 17, 2007

മമ്മതിന്റെ ഇന്റര്‍വ്യൂ...

അന്ന് പോക്കര്‍ ചെട്ട്യാരുടെ ശ്രീകൃഷ്ണവിലാസത്തിലേക്ക്‌ കയറുമ്പോള്‍ കൂടെ കുറച്ചാളുകള്‍ കൂടി ഉണ്ടായിരുന്നു. മാതൃഭൂമി പത്രം തന്റെ കണ്ണോട്‌ അടുപ്പിച്ച്‌ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന കുട്ടന്നായര്‍ ഒന്ന് കണ്ണുയര്‍ത്തി നോക്കി... പോക്കരൊന്ന് ചിരിച്ചു.

"നായരേ ഇതൊക്കെ നമ്മളെ കൂട്ടുകാരാ... "

മൂക്കിന്റെ അറ്റത്തിരിക്കുന്ന കണ്ണടക്ക്‌ മുകളിലൂടെ കുട്ടന്നായര്‍ ഓരുത്തരയായി നോക്കി... 'ഇതൊക്കെ ആരാ പോക്കരേ' എന്നൊരു ചോദ്യവും...

പോക്കര്‌ വിശദീകരിച്ചു.

"ഇത്‌ നമ്മളെ അമ്മോന്റെ മോനാ. പേര്‌ മമ്മു ബോംബീലാ ജോലി... പിന്നെ ഇത്‌ ഓന്റെ കൂട്ടുകാരാ... നാസറ്‌, തോമ, കുഞ്ഞാപ്പു, ബാലന്‍, രാജന്‍"

എല്ലാവരേയും കുട്ടന്നായരൊന്ന് ഇരുത്തി നോക്കി. അടുപ്പില്‍ പുകയൂതുന്ന ചെട്ട്യാര്‌ ഒന്ന് തലയുയര്‍ത്തി...

"അല്ല പോക്കരേ ഇങ്ങക്കൊന്നും വേണ്ടേ"

"പിന്നെ ... എല്ലാര്‍ക്കും വേണം. ബേണ്ടത്‌ ഇന്താച്ചാ ചോയ്ച്ച്‌ ബാങ്ങിക്കൊളീ..."

"ചിക്കനും മട്ടനും ഒന്നും കിട്ടില്ലേ ഇവിടെ... ?" കൂട്ടത്തിലാരോ ചോദിച്ചു."

"ഇബടെ പുട്ടും കടലീം കിട്ടും. പിന്നെ പപ്പടം, പഴംപൊരി, ഉണ്ട, പരിപ്പ്‌ വട ഇതൊക്കണ്ട്‌" ചെട്ട്യാര്‍ അവസാനിപ്പിച്ചു.

"ഹോ... അല്ലെങ്കിലും ഇങ്ങനത്തെ സ്ഥലത്ത്‌ ഒന്നും കിട്ടില്ലാന്നേ..." ആരോ ഒരാള്‍ കൂടി പറഞ്ഞു.

"ഏതായാലും പുട്ടും കടലയും തന്നേക്കൂ..."

"ചായ വേണ്ടേ..." ചെട്ട്യേര്‌.

"ഇക്കൊരു സാദാ ചായ." പോക്കര്‌ പറഞ്ഞു.

"ഇവിടെ ഒരു ലെയ്റ്റ്‌"

"ഇവിടെ ഒരു സ്ട്രൊങ്ങ്‌"

"ഇവിടെ ഒരു മധുരം കുറവ്‌"

"ഇവിടെ ഒരു സുലൈമാനി"

"ഇവിടെ ഒരു ഓപ്പണ്‍..."

ചെട്ട്യേര്‌ ഒരു നിമിഷം അടുപ്പില്‍ ഊതുന്നത്‌ നിര്‍ത്തി എണീറ്റു... എല്ലാവരേയും മാറി മാറി നോക്കി... എന്നിട്ട്‌ ചായ അരിപ്പയും അതിന്റെ പാത്രവും കയ്യിലെടുത്തു... അരിപ്പ്‌ ഉയര്‍ത്തി അതിലേക്ക്‌ കുറച്ച്‌ ചായപൊടി കൂടി ഇട്ടു എന്നിട്ട്‌ പറഞ്ഞു...

"പിന്നേയ്‌... ഒരു കാര്യം... ഈ സഞ്ചിയിലൂടെ വരുന്ന ഒരു ചായ ണ്ടാവും... സൌകര്യണ്ടെങ്കില്‍ കുടിച്ച്‌ എണീറ്റ്‌ പൊയ്‌ക്കൊള്ളണം..." ഇരിക്കുന്നവരുടെ മുഖത്തെ സൈക്കിളില്‍ നിന്ന് വീണ ചിരികണ്ട് കൂട്ടന്നായര്‍ ഉള്ളില്‍ ചിരിച്ചു.


അപ്പോഴാണ്‌ മമ്മു ചോദിച്ചത്‌... "അല്ല പോക്കരേ നമ്മുടെ മമ്മതിന്റെ ഹാല്‌ ഇപ്പോ എന്താ..."

"ഓന്‍ വല്ല്യ സുജായി അല്ലേ സൌദീല്‌... കൊറേ കാലം ഒരു പണീം ഉണ്ടായിരുന്നില്ല. അവസാനം ഞാന്‍ എടപെട്ടാ ഒരു പണി ശരിയാക്കിയത്‌."

"അതെങ്ങനെ"

"കുട്ടാന്നായര്‍ മാതൃഭൂമി മടക്കി."

"ഞനറിണ അറബിണ്ട്‌ അവിടെ... അയാളാണ് പണികൊടുത്തത്."

"എന്തായിരുന്നു ജോലി"

"ഈത്തപ്പഴം പറിക്കലാണ് ജോലി"

"അതിന്‌ മമ്മതിന്‌ അത്‌ അറിയോ ?"

"ഹേയ്‌... അത് അറീല്ല.. ന്നാലും ഇവിടെ നിന്ന് എടയ്ക്‌ ഇന്റെ ഒപ്പം ജോലിക്ക്‌ പോരുമായിരുന്നു. അതോണ്ട് തെങ്ങ് കയറാന്‍ അറിം... ഏത് ഇരുട്ടത്തും."

"ന്ന്‌ട്ട്"

"ന്ന്‌ട്ട്‌ന്താ... ആദ്യം ഓനോട്‌ ഇന്തപ്പനയില്‍ കേറാന്‍ പറഞ്ഞു."

" ഓന്‍ കൊറച്ച് ബുദ്ധിമുട്ടി അതിമേ കേറി.... തായത്ത് അറബിം ഞാനും ഉണ്ട്...”“

“ന്നാ ഞ്ഞ് എറങ്ങട്ടേ...” അറബി പറഞ്ഞു. ഞാന്‍ അത് മലയാളത്തിലാക്കി ഓനോട് പറഞ്ഞു“

“ന്നാ ഒന്‍ എറങ്ങാതെ ഈന്താപ്പന മട്ടലും പിടിച്ചങ്ങനെ നിന്നപ്പോ ഞാന്‍ ചോദിച്ചു...“

“ന്താ മമ്മതേ കൊയപ്പം”


“ഇക്ക്‌ എറങ്ങാന്‍ പറ്റ്ണില്ലാ... പോക്കരേ... കയ്യും കാലും വെര്‍ക്കുന്നൂ... ഞാന്‍ ചാടട്ടേ... ?"

"ന്ന്ട്ട്‌"

"പോക്കര്‌ പറീണത്‌ അറബിം കേട്ട്‌... ന്ന്ട്ട്‌ ന്നോട്‌ അറബീല്‍ ചോയ്ച്ചു... " ന്താ പോക്കരേ ഓന്‍ പര്‍ണത്‌... എന്ന്"

"അപ്പൊ ഇജ്ജ്‌ ന്താ പറഞ്ഞേ..."

ആദ്യം മമ്മതിനോട് പുടിച്ച് നിക്കന്‍ പറഞ്ഞു... എന്ന് അറബിനോട് പറഞ്ഞു

" ഓന്‍ ആ ഈന്ത മരത്തീന്ന് അപൊറത്ത്‌ കാണുന്ന ഈന്തമരത്ത്‌ക്ക് ചാടിക്കോട്ടേ ന്ന് ചോയ്ച്ചതാ....”

അറബി ആകെ അജബായി.... പിന്നെ പറഞ്ഞു...

ഇഞ്ഞ് മുതല്‍ മമ്മാതാണ്‌ ഇത്തപ്പഴം പറിക്കുന്നവരുടെ മുദീറ്‌...."

“അന്ന് മുതല്‍ ആ പഹയന്റെ കാര്യം കുശാലാ....“

പതിവ്‌ പോലെ നിറഞ്ഞ വയറുമായി കുട്ടന്നായരെഴുന്നേറ്റു....

Tuesday, April 10, 2007

തോക്കിന്റെ ഉപയോഗങ്ങള്‍.

ശ്രീകൃഷ്ണവിലാസത്തിലെ ഇളകുന്ന ബെഞ്ചിലിരുന്ന് കുട്ടന്നായര്‍ പതിവ്‌ പോലെ മാതൃഭൂമി പത്രത്തിന്റെ ചരമക്കോളം അരിച്ച്‌ പെറുക്കി വായിക്കുന്നതിനിടയിലാണ്‌ പോക്കര്‍ പുട്ടും കടലയും തട്ടാനെത്തിയതായത്‌. ചരമക്കോളത്തില്‍ ഏതോ എക്സ്‌ മിലിറ്ററിയുടെ ചരമ വാര്‍ഷികം കണ്ടപ്പോള്‍ നായര്‍ പോക്കരോട്‌ ചോദിച്ചു.

"അല്ല പോക്കരെ... അന്റെ അളിയന്‍ ഇപ്പോഴും പട്ടാളത്തിലല്ലേ...?"

വായില്‍ നിറഞ്ഞ പുട്ട്‌ ഇത്തിരി ചായയെഴിച്ച്‌ ചവച്ചിറക്കി പോക്കര്‍ ഒന്ന് ഇളകിയിരുന്നു.

"പിന്നെ... ഓന്‍ ആങ്കുട്ട്യല്ലേ. ആങ്കുട്ട്യേക്കേ പട്ടാളത്തീ ചേരാന്‍ പറ്റൂ. അതിനൊക്കെ ഒരുപാട്‌ പരീക്ഷകളുണ്ട്‌"

"ന്ത്‌ പരീക്ഷ."

"ന്റെ അളിയന്‍ പരീക്ഷ കോയിക്കോട്ട്‌ ആയിരുന്നു. ചോദ്യം ചോയ്ക്കാന്‍ വന്നത്‌ ബയങ്കര താടിം ഹലാക്ക്‌ പിടിച്ച തലേക്കെട്ടും ഉള്ള ഒരു മൊയ്‌ല്യാരായിരുന്നു. മലയാളത്തില്‍ ഒരച്ചരം മുണ്ടൂല്ല... എന്ത്‌ പറഞ്ഞാലും അവസാനം ‘ഹെ‘... ന്ന് മലയാളത്തില്‍ പറയും."

"എന്തിനാ... ഈ ‘ഹെ’"

"ഇപ്പ നമ്മള്‌ മലയാളത്തീ പറയറില്ലേ... എന്താണ്‌ ‘ഹെ‘ അന്റെ പേര്‌ ന്ന്. അയാള്‌ 'എന്താണ്‌ അന്റെ പേര്‌ ന്ന് ആര്‍ക്കും മനസ്സിലാകാത്ത ഭഷയില്‍ പറഞ്ഞ്‌ പിന്നെ ഹെ ന്ന് മലയാളത്തില്‍ പറയും."

"ഓഹോ..."

"പക്ഷേ ഞമ്മളെ നാട്ടിലെ മൊയ്‌ല്യാമാരും ആ മൊയ്‌ല്യാരും ചില്ലറ വ്യാത്യാസണ്ട്‌."

"അതെന്താ"

"ഞമ്മളെ നാട്ടിലെ മൊയ്‌ല്യാമാര്‌ പാന്റിട്ടാല്‍ തലേക്കെട്ട്‌ കെട്ടൂല്ല... അയാള്‌ പാന്റിട്ട്‌ തലേക്കെട്ട്‌ കെട്ടീട്ടുണ്ട്‌. പിന്നെ ഇവിടെ വെള്ള തലേക്കെട്ടാ... അയാളുടെ തലേല്‌ ഒരു പച്ചക്കളറ്‌ കെട്ടായിരുന്നു. പിന്നെ ഇബടള്ള മോയ്‌ല്യാമാര്‍ക്ക്‌ ചെവിണ്ട്‌... അയാക്ക്‌ ചെവിയില്ല. ന്നാലും കേള്‍ക്കും ന്നാ തോന്നണത്‌."

"അങ്ങനെ കൊറേ കഷ്ടപ്പെട്ടാ ഓന്‍ പട്ടാളത്തില്‍ ചേര്‍ന്നത്‌. ഇങ്ങള്‌ സരിക്കും തോക്ക്‌ കണ്ടിട്ട്‌ ണ്ടോ നായരെ..."

"ഉം..."

"എപ്പോ..."

"മ്മളെ തറേലെ അയമ്മുട്ടി കൊക്കിനെ കൊല്ലാന്‍ കൊണ്ടന്ന തോക്ക്‌."

"ഹും... അതൊക്കെ ഒരു തോക്കാണോ നായരേ... സരിക്കുള്ള തോക്ക്‌ കണ്ടാ അപ്പോ ഇങ്ങള് അയിനെ ന്താ വിളിക്ക്ആ..."

"ഇത്രേം വലുതാണോ... ശരിക്കുള്ള തോക്ക്‌"

"പിന്നെ ബയങ്കര ബല്‍പ്പം ആണ്‌..."

"എങ്ങനെയാ അത് ഉപയോഗിക്കുന്നത്..."

"അയമുട്ടി കൊക്കിനെ കൊല്ലുമ്പോ എങ്ങനെയാ... ആ തോക്ക്‌ മൂക്കിന് നെരെ പിടിച്ച്‌ അയിന്റെ മോളിലുള്ള ഓട്ടയില്‍ കൂടി കൊക്കിനെ സൂക്ഷിച്ച്‌ നോക്കും... പിന്നെ തായെ ഒരു കൊള്ളീല്ലേ അതീ പിടിച്ച്‌ വലിക്കും. കൊക്കിന്‌ ഭാഗ്യല്ല്യങ്കില്‍ കൊക്ക്‌ ചാവും... ഇങ്ങനല്ലേ..."

"ഉം... അങ്ങനെ തന്നെ"

"എന്ന ഇന്റെ ആളിയന്റെടത്ത്‌ള്ള തോക്കിന്റെ കൊയല്‌ തന്നെ ഒരു ഒന്നൊന്നര കൊയലാ... പിന്നെ തായെള്ള കൊള്ളീല്‌ പിടിച്ചാല്‍ സറസറാ.... ന്ന് ബെടി പൊട്ടും. ഒരു ബട്ടം നെക്കിയാല്‍ ഒരു നൂറ്‌ ഉണ്ടയെങ്കിലും ആ കൊയലിലൂടെ പോവും.

"പിന്നെ... ഇജ്ജ്‌ കണ്ടട്ടണ്ടോ...?"

"പിന്നെ കാണാതെ..."

"എങ്ങനെ..."

"കയിഞ്ഞ തവണ ബീവാത്തൂന്റെ വീട്ടില്‍ പോയപ്പോ അളിയന്‍ ഉണ്ട്‌ അവടെ... ആ തോക്കുണ്ട്‌."

"എന്നിട്ട്‌"

"ബീവാത്തു പറഞ്ഞു. ചമന്തിയരക്കാന്‍ കുറച്ച്‌ മാങ്ങവേണന്ന്. ഞാന്‍ കൊറേ എറിഞ്ഞ്‌ നോക്കി. ഭയങ്കര ഉയരള്ള മൂച്ചി ആയതിനാല്‍ കല്ല് എത്തണ്ടേ..."

"എന്നിട്ട്‌"

"അപ്പോ അളിയനാ പറഞ്ഞത്‌... ആ തോക്കേയറ്റ്‌ മാങ്ങ പറിക്കാം എന്ന്."

"തോക്കോണ്ടോ... ?"

"ഉം അതേന്നെ... ഞമ്മള്‌ തോക്കേയ്റ്റ്‌ മൂച്ചിന്റെ തായത്ത്‌ നിന്നു. എന്നിട്ട്‌ മൂച്ചിന്റെ നടൂലെ കൊമ്പിലെ ഒരു മാങ്ങ‌ ഉന്നം നോക്കി തോക്കിന്റെ തായത്തെ കോല്‌ ഒറ്റവലി... അതോടെ വെടിപൊട്ടി. പിന്നെ സറസറാ... ന്ന് മാങ്ങ കൊയിഞ്ഞു."

"ഈശ്വരാ...."

"അതല്ല രസം... ആ മുച്ചിമ്മ പിന്നെ ഒറ്റ മാങ്ങ ബാക്കിണ്ടായിരുന്നില്ല... പക്ഷേ ഒര് എലക്കും കേട് പറ്റീല്ല. അന്ന് അളിയന്‍ പറഞ്ഞു. 'പോക്കരേ അനക്ക്‌ നല്ല ഉന്നാണല്ലോ... പട്ടാളത്തില്‍ കേറിയാല്‍ പാക്കിസ്താന്‍ കാരെ നെരത്തി കൊല്ലായിരുന്നു."

ഇത്തിരി ദേഷ്യത്തോടെ കുട്ടന്നയര്‍ അന്വേഷിച്ചു. "ന്ന്ട്ട്‌ ഇജ്ജ്‌ ന്താ പട്ടാളത്തീ ചേരാഞ്ഞേ..."

"ഞാന്‍ പട്ടാളത്തീ ചേരുന്ന് കേട്ടപ്പോല്‍ ബീവാത്തും കുട്ട്യാളും ഒരേ കരച്ചില്‍... ഞാന്‍ കൊല്ലുന്ന പാക്കിസ്താന്‍ പട്ടാളക്കാര്‍ക്കും ബീവിം കുട്ട്യേളും ണ്ടാവൂലേ എന്ന് പറഞ്ഞ്‌. അത്‌ കേട്ടപ്പോ ഞാനും വിചാരി‍ച്ചു... ഞമ്മളായിട്ട്‌ അയ്റ്റ്ങ്ങളെ അന്നം മുട്ടിക്കണ്ടാന്ന്..."

ഇതിലും നല്ലത്‌ ചരമക്കോളം എന്ന് കരുതി പത്രത്തിലേക്ക്‌ മുഖം താഴ്‌ത്തുമ്പോള്‍ കുട്ടന്നായര്‍ പിറുപിറുത്തു..."അത്‌ ഏതായാലും നന്നായി."