Monday, January 05, 2009

കരിനാക്ക്

രാവിലെ കുട്ടന്നായരുടെ ചായപ്പീടികയിലെ ഓസ് ചായയും ലക്ഷ്യം വെച്ച് ഇറങ്ങിയതായിരുന്നു മമ്മത്. അത് കഴിഞ്ഞ് നെല്പാടം വരെ പോണം. നെല്ലിനേക്കാളും കൂടുതല്‍ തഴച്ച് വരുന്ന പുല്ല് കുറച്ചെങ്കിലും പറിച്ചൊഴിവാക്കണം. എത്ര ഒഴിവാക്കിയാലും അതിനേക്കാളും കൂടുതല്‍ കരുത്തോടെയാണ് പുല്ല് വളര്‍ന്ന് വരുന്നത്... അലോചനയില്‍ പരിസരം മറന്നിരുന്നു.

“ന്താടൊ ചെങ്ങായിയേ പന്തം കണ്ട പെരുച്ചാഴിയെ പോലെ... “ പോക്കരിന്റെ ഈ ഡയലോഗ് ആണ് മമ്മതിനെ പച്ചവിരിച്ച നെല്പാടത്ത് നിന്നും തിരിച്ച് ഇടവഴിയില്‍ എത്തിച്ചത്.”

“ഒന്നൂല്യഷ്ടാ... ഞാന്‍ നമ്മടെ പാടത്തെക്കുറിച്ച് ആലോചിച്ച് ഹാല് വിട്ടതാ...”

“അങ്ങനെ ഹാല് വിടാന്‍ മാത്രം എന്ത് തേങ്ങാകൊലയാ അന്റെ പാടത്ത്...”

“ഞാന്‍ ഇപ്രവശ്യം നെല്‍കൃഷി തുടങ്ങി. അരിക്കെന്താ വില എന്നറിയോ...”

“അതിനെന്താ മമ്മതേ പ്രശ്നം... അരിക്ക് വില ഉണ്ടെങ്കിലും നെല്ലിന് വിലയില്ലല്ലോ... “

“അതിന് നീ എന്നാ അരി കാശ് കൊടുത്ത് വാങ്ങിയത്. അടിച്ച് മാറ്റുന്നതല്ലേ... അതാ വില അറിയാത്തത്.”

“ഹേയ് ഞാന്‍ കളവൊക്കെ നിര്‍ത്തിയടാ... ഇപ്പോള്‍ മരുന്ന് കച്ചോടമാ...”

“മരുന്ന് കച്ചോടോ... “

“അതെ മരുന്ന് കച്ചവടം... എന്തെങ്കിലും കുത്തിക്കലക്കി അത് കുറച്ച് എണ്ണയില്‍ ഇട്ട് തിളപ്പിച്ച് കുപ്പിയിലാക്കും. കഷണ്ടി ഉള്ളവര്‍ക്ക് മാറാനും ഇല്ലാത്തവര്‍ക്ക് ഇനി ജീവിതകാലത്ത് ഉണ്ടാവാതിരിക്കാനും വേണ്ടിയുള്ള മരുന്നാണെന്ന് പറഞ്ഞാണ് വില്പന. നല്ല കച്ചോടം തന്നെയാ... പിന്നെ പാരമ്പര്യമായി കിട്ടിയ സിദ്ധിയാണെന്നൊക്കെ വെച്ച് കാച്ചും.”

“മുഴുകഷണ്ടിയായ നീയാണോ പടച്ചോനെ കഷണ്ടിക്ക് മരുന്ന് വില്‍ക്കുന്നത്... നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലും പഹയാ...”

“ഹ ഹ ഹ... അതല്ലടാ... ഈ ചോദ്യം ഒരു മണ്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു കഷണ്ടിക്കുള്ള മരുന്ന് കണ്ട് പിടിക്കുക എന്നത് എന്റെ ബാപ്പാന്റെ കിനാവായിരുന്നു. അതിന് വേണ്ടി കുറേ മരുന്നുകള്‍ ഉണ്ടാക്കി, അത് എല്ലാം ആദ്യം പരീക്ഷിച്ചത് എന്റെ തലയിലാ... അങ്ങനെ കഷണ്ടി ആയിപ്പോയതാണെന്ന്. ആ പൊട്ടന് അറിയില്ലല്ലോ ബുദ്ധികൂടി അതിന്റെ ചൂട് തട്ടി മുടി കൊഴിഞ്ഞ് പോയാണ് കഷണ്ടി ഉണ്ടാവുന്നത് എന്ന്.”

“ഒഹോ... അപ്പോ നീ ബുദ്ധിമാന്‍ ആണോ...”

“പിന്നെ ഞാന്‍ അമേരിയിക്കയില്‍ ആയിരുന്നെങ്കില്‍ ശാസ്ത്രജ്ഞന്‍ ആവുമായിരുന്നു. ”

“പടച്ചോനെ.. അതിന് അനക്ക് എന്താ അറിയാ...”

“ഇനിക്ക് അറിയാത്ത കാര്യണ്ടോ മമ്മതേ... ഇജ്ജ് അന്റെ സംശയങ്ങള്‍ ചോദിക്ക് ഞന്‍ പറഞ്ഞ് തരാം...”

മമ്മത് ചോദിക്കാനുള്ള ചോദ്യം ആലോചിച്ചു. “എന്നാ പറ... നമ്മളെ പാടത്ത് വെള്ളം അടിക്കുന്ന രണ്ടിഞ്ച് മെഷീന്‍ എങ്ങനെയാ വെള്ളം പാടത്ത് എത്തിക്കുന്നത്”

“അത് എളുപ്പല്ലേ... നീ ബീഡി വലിക്കുന്ന പോലെ...”

“ബീഡി വലിക്കുന്ന പോലെയോ...”

“പിന്നെല്ലാതെ... വായിലൂടെ വലിച്ച് പുക നീ മൂക്കിലൂടെ പുറത്ത് വിടുന്നില്ലേ അത് പോലെ... ഒരു പൈപിലൂടെ വലിക്കുന്ന വെള്ളം അത് മറ്റേ പൈപ്പിലൂടെ പുറത്ത് വിടുന്നു...”

“എന്നാ കാറും ബസ്സും ഒക്കെ എങ്ങനെയാ ഓടുന്നത്...”

“ഇജ്ജ് ഇത്രേം മണ്ടനാണൊ മമ്മതേ... അത് വളരെ എളുപ്പല്ലേ... സൈക്കിള്‍ എങ്ങനെയാ ഓടുന്നത്.”

“അത് എനിക്ക് അറിയാം പെടല്‍ ചവിട്ടിയാല്‍ ചക്രം ഉരുളും... “

“അത്രത്തന്നെ ഉള്ളൂ കാറിന്റേം ബസ്സിന്റേം കാര്യം... സെക്കളിന്റെ പോലെ ചവിട്ടുന്ന കുന്ത്രാണ്ടം കാറിനും ബസിനും ഒക്കെ ഉണ്ട്... പിന്നെ രണ്ട് ചക്രം കൂടുതാ‍യത് കൊണ്ട് ചവിട്ടുന്ന ഒരു പെടല്‍ കൂടുതല്‍ ആണെന്ന് മാത്രം...”

“അപ്പോ ഇടയ്ക്കിടെ ഡ്രൈവര്‍മാര്‍ പുഴക്കി പറിക്കാന്‍ നോക്കുന്ന ആ ഇരുമ്പിന്റെ കാലോ...”

“ഹ ഹ ഹ... അതോ... അത് വെറുതെ... ഒരു കാര്യവും ഇല്ല. ഡ്രൈവര്‍മാര്‍ക്ക് ബോറടിക്കാതിരിക്കാനാ... ബോറടിച്ചാല്‍ ഉറക്കം വരില്ലേ... ഉറങ്ങിയാല്‍ ബസ്സ് മുട്ടുകയോ മറിയുകയോ ചെയ്യും... അപ്പോ ഓടിക്കുന്നതിനിടയില്‍ ഉറക്കം വരാതിര്‍ക്കാന്‍ ആണ് ആ ഗീര്‍ എന്ന് പറയുന്ന കുന്തം.”

“എടാ പഹയാ അന്റെ ഒരു ബുദ്ധി... ഇങ്ങനെ ബുദ്ധിയുള്ളത് കൊണ്ട് തന്നെയാണല്ലേ മുടി മുഴുവന്‍ പോയത്...”

“പിന്നല്ലാതെ...”

“ന്നാ എനിക്കൊരു പ്രശ്നം ഉണ്ട്... അതിനൊരു പരിഹാരം പറഞ്ഞ് താ... അന്റെ ബുദ്ധി ഉപയോഗിച്ച്”

“പിന്നെന്താ... ജ്ജ് പ്രശ്നം പറ”

“എടാ ഞാന്‍ നെല്ലുണ്ടാക്കി... നെല്ലിനേക്കാളും പുല്ലാ വളരുന്നത്... അത് ഒന്നിച്ച് ഇല്ലാതാക്കാന്‍ എന്താ മാര്‍ഗ്ഗം.”

പോക്കര്‍ കുറച്ച് സമയം അലോചിച്ചു... പിന്നെ പറഞ്ഞു “പണിയുണ്ട്... അന്റെ പാടത്ത് ഒറ്റപ്പുല്ല് ഖിയാമം വരേ ഉണ്ടാവത്ത പണി...”

“ണ്ടോ... എന്താ ആ മര്ന്ന് അത് പറ...”

“ആ മര്ന്നാണ് നമ്മടെ കരിനാക്കന്‍ കോയക്കുട്ടി...”

“അയാളെകൊണ്ട് എന്താക്കാനാ...”

“എടാ അയാള്‍ വല്ലതും പറഞ്ഞാല്‍ അപ്പോ നടക്കും... നമ്മുടെ മനക്കലെ തെങ്ങ് ഇടിതട്ടിയത് എങ്ങനെയാ.. അയാള് പറഞ്ഞിട്ടാ...”

“അയാള് എന്താ പറഞ്ഞത്...”

“ആ നാല് തെങ്ങും കൂടെ വെച്ചാല്‍ ആകാശത്ത് തട്ടും എന്ന്...”

“പിന്നെ കുട്ടന്നായരുടെ ആട്ടിന്‍ കുട്ടി ചത്തത് എങ്ങനെയാ... “

“അത് കപ്പയുടെ ഇല തിന്നിട്ടല്ലെ..

“അല്ല കരിനാക്കന്‍ കോയക്കുട്ടി പറഞ്ഞു ... ‘നായരുടെ ആട്ടിന്‍ കുട്ടിയെ കണ്ടാല്‍ പൈകുട്ടിയാണെന്ന് തോന്നും,‘ എന്ന്

“ആണൊ..“

“പിന്നെ... ആ പഹയനെ പട്ടാളക്കാര്‍ യുദ്ധത്തിന് വരെ കൊണ്ടോയിട്ടുണ്ടെത്രെ... പാക്കിസ്താന്‍ പട്ടാളക്കാരെ കണ്ടല്‍ പറയും “ഓന്റെ തോക്കിന്റെ ഒരു വലുപ്പം കണ്ടില്ലേ എന്ന്... അപ്പോ തന്നെ തോക്ക് ചെറുതായി ചെറുതായി ഒരു പിച്ചാങ്കത്തിയുടെ വലുപ്പം ആവും... ഓന്റെ നാക്കിന് മുമ്പില്‍ ബോംബൊക്കെ പുല്ലാ... കരിനാക്കന്‍ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ബൊമ്പൊക്കെ നമ്മളെ ഒലപ്പടക്കം വെള്ളത്തിലിട്ട പൊലെയാ... പിന്നെ പൊട്ടൂല്ല.”

“എന്നിട്ട് നമ്മടെ പാടത്ത് അയാളെ കൊണ്ട് എന്ത് ചെയ്യും... “

“ഞാന്‍ ഐഡിയ പറയാം... നമ്മക്ക് അയാളേം കൂട്ടി പാടത്തൂടെ നടക്കാം... നടക്കുമ്പോള്‍ നീ പുല്ലിനെ കുറിച്ച് പറയണം... അപ്പോ അയാള്‍ പുല്ലിനെ കുറിച്ച് എന്തെങ്കിലും പറയും. അതോടെ അന്റെ പാടത്തെ പുല്ല് മുഴുവന്‍ കരിഞ്ഞ് പോവും... പിന്നെ കാലാകാലം പുല്ല് മുളക്കുകയുമില്ല...”

“അത് നല്ല ഐഡിയയാ... എവിടെ കാണും... “

“വാ... ചെട്ട്യേരുടെ പീടികയില്‍ കാണും... “

പോക്കരും മമ്മതും ചെട്ട്യേരുടെ പീടികയിലെത്തി... കരിനാട്ട് കോയക്കുട്ടി അവിടെ തന്നെയുണ്ട്... മമ്മതിന്റെ പാടത്തെ മീന്‍ കാണിക്കാനെന്ന വ്യാജേന അയാളെയും കൂട്ടി രണ്ടും പാടത്ത് എത്ത്... വരമ്പത്ത് കൂടെ നടക്കാന്‍ തുടങ്ങിയപ്പോല്‍ മുതല്‍ നെല്ലിനിടയില്‍ തഴച്ച് വളരുന്ന പുല്ലിനെ കുറിച്ചായി മമ്മതിന്റെ സംസാരം.. എത്ര കഷ്ടപ്പെട്ടിട്ടും പുല്ല് പോവുന്നില്ല... ഇപ്പോള്‍ നെല്ലിന് ഇടുന്ന വളം മുഴുവന്‍ പുല്ലിനാണ് കിട്ടുന്നത് എന്ന് കൂടി കൂട്ടിച്ചേര്‍ത്ത് മമ്മത് അവസാനിപ്പിച്ചു... ആ മൌനം കരിനാക്കില്‍ നിന്ന് വല്ലതും വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആയിരുന്നു...

കരിനാക്കന്‍ തൊണ്ടയനക്കി... മമ്മതും പോക്കരും കാത് കൂര്‍പ്പിച്ചു... ഇടയ്ക്ക് പോക്കര്‍ തിരിഞ്ഞ് നോക്കി മമ്മതിനെ നോക്കിച്ചിരിച്ചു...

“പുല്ലിന്റെ ഇടയിലാണെങ്കിലും മമ്മതേ... നെല്ലിന് നല്ല കരുത്താണല്ലോ...” പോക്കര്‍ തിരിഞ്ഞ് നോക്കുമ്പോള്‍ മമ്മത് വരമ്പില്‍ നിന്ന് വഴുക്കി പാടത്തേക്ക് വീഴുകയായിരുന്നു...