പോക്കരുടെ അപേക്ഷ.
പതിവ് പോലെ പോക്കര്‍ കുട്ടന്നായരുടെ ശ്രീകൃഷ്ണവിലാസത്തിലെ പുട്ടും കടലയും തട്ടുന്നതിനിടയിലാണ് തലേന്ന് രാത്രി താടിക്കോയ പോത്ത് വാങ്ങാനായി പെരുമ്പിലാവ് ചന്തയ്ക്ക് പോയെന്നും രണ്ടു ദിവസം കഴിഞ്ഞേ മടങ്ങൂ എന്നും കുട്ടന്നായര്‍ പറഞ്ഞറിയുന്നത്. അപ്പോള്‍ തന്നെ അന്നത്തെ ഈവനിംഗ് വാക്ക് താടിക്കോയയുടെ വീടുവഴിയാകട്ടേ എന്ന് പോക്കര്‍ തീരുമാനിക്കുകയും ചെയ്തു.
ഇത് പറയുമ്പോള്‍ തന്നെ കുട്ടന്നായര്ക്ക് അറിയാമായിരുന്നു പോക്കര്‍ ഇന്ന് ആ വഴി പോവുമെന്നും ഇന്ന് തന്നെ തിരിച്ചെത്തുന്ന താടിക്കോയയുടെ പിടിയില്‍ പെടുമെന്നും... എല്ലാം ഓര്‍ത്തപ്പോള്‍ നായരുടെ മനസ്സിലും ചുണ്ടിലും ചിരി പൊടിഞ്ഞു.
മത്തിച്ചാറൊഴിച്ച ചോറുണ്ട് സഹചാരിയായ ചാക്കുമായി പോക്കര്‍ താടിക്കോയയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
താടിക്കോയയ്ക് രണ്ട് ഭാര്യമാരായിരുന്നു. പരസ്പരം സ്റ്റണ്ട് നടത്തിയിട്ട് ഒരു കാര്യവുമില്ലന്ന് ബോധ്യമായി രമ്യതയില്‍ കഴിയുന്ന അവര്‍ ഏത് സമയവും തിരിച്ചെത്താവുന്ന ഭര്‍ത്താവിനെ കാത്തിരുന്ന് ചെറുതായി ഉറക്കം പിടിച്ചതേയുള്ളൂ.
ഭര്‍ത്താവിന്റെ കാല്‍ പെരുമാറ്റം. ഇരുട്ടില്‍ എത്തിയ ഭര്‍ത്താവിനെ ഒന്നാം ഭാര്യ കൈപിടിച്ച് പതുക്കെ തന്റെ അരികിലേക്ക് വലിച്ചടുപ്പിച്ചു. അപ്പോഴാണ് എതിര്‍ വശത്ത് നിന്ന് മറ്റൊരാള്‍ അങ്ങോട്ടും പിടിച്ച് വലിക്കുന്നത് മനസ്സിലായത്. അവള്‍ക്കുറപ്പായി അത് തന്റെ സപത്നിയാണെന്ന്. അതോടെ അവര്‍ കൂടുതല്‍ ശക്തിയായി വലിച്ചു. അതിനനുസരിച്ച് എതിര്‍വശത്ത് നിന്നുള്ള വലിയും ശക്തമായി. ഇരുവശത്തേക്കുമുള്ള വലിയുടെ ശക്തി കൂടികൂടി വന്നതോടെ തന്റെ കൈ പറിഞ്ഞ് പോവുമെന്ന് തോന്നിയ പോക്കര്‍ അലറി വിളിച്ചു. ശബ്ദം കേട്ടപ്പോഴാണ് ഇത് ഭര്‍ത്താവല്ലന്നും മറ്റാരോ ആണെന്നും താടിക്കോയയുടെ ഭാര്യമാര്‍ക്ക് ബോധ്യമായത്.
വീട്ടില്‍ വിളക്ക് തെളിഞ്ഞപ്പോഴാണ് ഒടിഞ്ഞ് തൂങ്ങിയ കൈകളുമായി ഒരാള്‍ ബോധമറ്റുകിടക്കുന്നത് കണ്ടത്. അതോടെ അവരും അലറി വിളിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ ആദ്യം നാട്ടുവൈദ്യന്റെ വൈദ്യശാലയിലും പിന്നീട് പോലീസ് സ്റ്റേഷനിലും എത്തിച്ചു.
അന്ന് പോക്കരിന്റെ കേസിന്റെ വിധി പറയുന്ന ദിവസം. പ്രതിക്കൂട്ടിലെ പോക്കരെ നോക്കി ജഡ്ജി ചോദിച്ചു. "താങ്കള്‍ക്ക് ശിക്ഷ വിധിക്കാന്‍ പോവുന്നു. അതിന് മുമ്പ് പ്രതിക്ക് കോടതിയുടെ മുമ്പാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ...?"
പോക്കര്‍ തന്റെ രണ്ട് കൈകളും കൂപ്പി " പൊന്ന്നേമാനേ... ഞാന്‍ കള്ളനാണ്. അന്നവിടെ കക്കാന്‍ കേറിയതായിരുന്നു. അതിന് അങ്ങ് തരുന്ന എന്ത് ശിക്ഷയും പോക്കര് എറ്റുവാങ്ങാം... പക്ഷേ ഒരപേക്ഷയുണ്ട്... എന്നെക്കൊണ്ട് രണ്ട് കല്ല്യാണം കഴിപ്പിക്കുന്ന എന്ന ശിക്ഷമാത്രം വിധിക്കരുത്... എനിക്ക് വേറെ ഒന്നും പറയാനില്ല.
കോടതിയില്‍ ഉയര്‍ന്ന ചിരിയമര്‍ന്നപ്പോള്‍ തന്റെ ചിരിയുമടക്കി ജഡ്ജി ശിക്ഷാവാചകങ്ങള്‍ വായിക്കാന്‍ തുടങ്ങി...