Tuesday, May 22, 2007

കള്ളന്‍ ജബ്ബാറും പോക്കരും

മമ്മത്‌ രാവിലെ ചെട്ട്യാരുടെ പീടികയിലൊന്ന് പോയി ഒന്ന് കറങ്ങി തിരിച്ച്‌ വരുമ്പോഴാണ്‌ പോക്കരെ കണ്ടത്‌.

"ഇജ്ജ്‌ എങ്ങട്ടാ..."

"ഞാന്‍ ആ ചെട്ട്യാരെ പീട്യ വരെ..."

"എന്നും ജ്ജ്‌ നേരത്തെ പോണതല്ലേ... ഇന്ന് ന്താ പോക്കരെ ഇത്ര വൈകിയത്‌ ...?"

"ഹോ അതൊന്നും പറയണ്ട ന്റെ മമ്മതേ... ഇന്നലെ രാത്രി വെറുതെ ഒന്ന് കറങ്ങാന്‍ ഇറങ്ങി... തിരിച്ച്‌ വന്നപ്പോ മൂന്ന് മണി. പിന്നെ ഒന്ന് ഒറങ്ങി എണീറ്റപ്പോ നേരം ഇത്ര അയ്‌ക്‍ണ്‌. ഇഞ്ഞ്‌ ആ ചെട്ട്യാരുടെ പീട്യേല്‍ ഒന്ന് പോണം... ആ നായരുണ്ടോ അവ്‌ടെ..."

"ന്ത്‌നാ അയാള്‌.... ?

"ആ മണുക്കൂസന്‍ നായര്‌ ഇന്നലെ വൈന്നേരം ന്നെ പറ്റിച്ചു."

"ന്തേ..."

"അയാള്‍ ന്നലെ വൈന്നാരം ചെട്ട്യാരെ പീടില്‍ വെച്ച്‌ പറഞ്ഞ്‌ മ്മടെ കുഞ്ഞന്റെ പെരീല്‌ ആരും ഇല്ല്യാ... അത്‌ കേട്ടപ്പോ ഇന്ന് രാത്രി ആ വയിക്ക്‌ പോയാ വല്ലതും തടയുമ്ന്ന് കരുതിയാ പോയത്‌."

"ന്ന്ട്ടോ...?"

"ഇന്നലെ അന്തിക്ക്‌ ചോറും കഴിഞ്ഞ്‌ അതിന്‌ പോയതായിരുന്നു. കുഞ്ഞനും മക്കളും ഇല്ല്യങ്കിലും ഒരു പണ്ടാര നായി ഉണ്ട്‌ അവ്‌ടെ... ന്നെ കണ്ടതും കൊരച്ചോണ്ട്‌ പിന്നാലെ ഓടി... എന്തോര്‌ ഒച്ചെണന്നോ ആ ഇബലീസിന്‌. പിന്നെ ബയങ്കര സ്പീഡും... "

"ന്നട്ട്‌ അന്നെ കടിച്ചോ..."

"ഉം ഉം ... ഞാന്‍ മണ്ടി കെയ്ച്ചിലായി. ഓന്‍ പിന്നാലെണ്ടായിരുന്നു. പള്ളിക്കാട്ടിന്റെ ഔടെ എത്തിയപ്പോ ഒനെ കണ്ടില്ല... അങ്ങനെ കറങ്ങിത്തിരിഞ്ഞ്‌ നേരം വെളുക്കാറായി വീടെത്തിയപ്പോ..."

"ഒഹോ..."

"പിന്നെ ഇന്നലെ ഞാന്‍ നമ്മുടെ കള്ളന്‍ ജബ്ബാറിനേം കൂട്ടരേം കണ്ട്‌. പള്ളീക്കാട്ടില്‍ വെച്ച്‌..."

"ഇന്റള്ളാ... ഇന്ന്ട്ട്‌ ആ ശൈത്താന്‍ അന്നെ വല്ലതും ചെയ്തോ..."

"ഞാന്‍ പള്ളിക്കാട്ട്ക്ക്‌ ഓടിക്കേറി കൊറെ നേരം ഒളിച്ചിരുന്നു. ആ പണ്ടാരം കുഞ്ഞന്റെ നായി പോയോ എന്നറിയാന്‍..."

"ന്ന്ട്ട്‌..."

"അവ്‌ടെ ഇര്ന്ന് ഒരു ബീഡി വലിക്കുമ്പോയാണ്‌ കള്ളന്‍ ജബ്ബാറും കൂട്ടരും ആ വയിക്ക്‌ വന്നത്‌. ഓല്‌ അവ്‌ടെ ഇരന്ന് ബര്‍ത്താനം പറയാന്‍ തുടങ്ങി..."

"ന്ന്ട്ട്‌"

"ഓല്‌ ന്നെ കണ്ടാള്ള കഥ അറിയാല്ലോ... ചെലപ്പോ ബെട്ടിക്കൊല്ലും. ഇക്ക്‌ ആദ്യം കരച്ചില്‌ ബന്നു. പിന്നെ ഓല്‌ കാണാതെ പുറത്ത്‌ക്ക്‌ നടക്കേരുന്നു."

"ഉം"

"അങ്ങനെ നടക്‌ക്‍മ്പോഴാണ്‌ മിഞ്ഞാന്ന് മരിച്ച അയമു കക്കന്റെ കബറ്‌ കണ്ടത്‌... ദുന്‍യാവ്ന്ന് ഞമ്മളെ ഒരുപാട്‌ സഹായിച്ച ആളല്ലേ... ഒന്ന് സലാം പറയാന്‍ വെച്ചു."

"ഉം"

"അയമു കാക്കന്റെ കബറിന്റെ തലഭാഗത്ത്‌ ഇരുന്ന് ഞാന്‍ കബാറാളിക്ക്‌ സലാം പറഞ്ഞു. പക്ഷേ ആ ചെയ്താന്മാര്‌ അത്‌ കേട്ടു."

"ന്റള്ളോ... ന്ന്ട്ടോ..."

"ജബ്ബാറ്‌ ഒറ്റച്ചോദ്യം... ആരാടാ അത്‌. ഞാന്‍ തോര്‍ത്ത്‌ തലയിലിട്ടിരുന്നു. ഒന്നും മറുപടി പറഞ്ഞില്ല. ഓന്‍ പിന്നേം ചോദിച്ചു... ആരാന്ന ചോദിച്ചത്‌. മര്യാദയ്ക്ക്‌ പറാഞ്ഞോ..."

"ന്ന്ട്ട്‌"

"ഇക്ക്‌ ആകെ പേടി ആയി. ഓല്‌ എല്ലാരും കൂടെ ന്റെ അടുത്തേക്ക്‌ വന്നപ്പോ ഞാന്‍ തല കുനിച്ച്‌ ഇരുന്നു. അടുത്ത്‌ വന്ന് ന്നോട്‌ ചോദിച്ചു ആരാ..."

ഞാന്‍ പറഞ്ഞ്‌ "അയമു വാ..."

"ന്ത്‌നാ ഇവിടെ ഇരിക്കുന്നത്‌..."

"കബറ്ക്ക്‌ ചൂണ്ടി ഞാം പറഞ്ഞു അകത്ത്‌ ബയങ്കര ചൂടും പൊയിം സഞ്ചാരും... കാറ്റ്‌ കൊള്ളാന്‍ ബേണ്ടി പുറത്ത്‌ എറങ്ങി ഇരുന്നതാ..."

പിന്നെ ജബ്ബാറും കൂട്ടരും കരഞ്ഞ്‌ കൊണ്ട്‌ ഒറ്റ ഓട്ടായിരുന്നു."