Monday, January 05, 2009

കരിനാക്ക്

രാവിലെ കുട്ടന്നായരുടെ ചായപ്പീടികയിലെ ഓസ് ചായയും ലക്ഷ്യം വെച്ച് ഇറങ്ങിയതായിരുന്നു മമ്മത്. അത് കഴിഞ്ഞ് നെല്പാടം വരെ പോണം. നെല്ലിനേക്കാളും കൂടുതല്‍ തഴച്ച് വരുന്ന പുല്ല് കുറച്ചെങ്കിലും പറിച്ചൊഴിവാക്കണം. എത്ര ഒഴിവാക്കിയാലും അതിനേക്കാളും കൂടുതല്‍ കരുത്തോടെയാണ് പുല്ല് വളര്‍ന്ന് വരുന്നത്... അലോചനയില്‍ പരിസരം മറന്നിരുന്നു.

“ന്താടൊ ചെങ്ങായിയേ പന്തം കണ്ട പെരുച്ചാഴിയെ പോലെ... “ പോക്കരിന്റെ ഈ ഡയലോഗ് ആണ് മമ്മതിനെ പച്ചവിരിച്ച നെല്പാടത്ത് നിന്നും തിരിച്ച് ഇടവഴിയില്‍ എത്തിച്ചത്.”

“ഒന്നൂല്യഷ്ടാ... ഞാന്‍ നമ്മടെ പാടത്തെക്കുറിച്ച് ആലോചിച്ച് ഹാല് വിട്ടതാ...”

“അങ്ങനെ ഹാല് വിടാന്‍ മാത്രം എന്ത് തേങ്ങാകൊലയാ അന്റെ പാടത്ത്...”

“ഞാന്‍ ഇപ്രവശ്യം നെല്‍കൃഷി തുടങ്ങി. അരിക്കെന്താ വില എന്നറിയോ...”

“അതിനെന്താ മമ്മതേ പ്രശ്നം... അരിക്ക് വില ഉണ്ടെങ്കിലും നെല്ലിന് വിലയില്ലല്ലോ... “

“അതിന് നീ എന്നാ അരി കാശ് കൊടുത്ത് വാങ്ങിയത്. അടിച്ച് മാറ്റുന്നതല്ലേ... അതാ വില അറിയാത്തത്.”

“ഹേയ് ഞാന്‍ കളവൊക്കെ നിര്‍ത്തിയടാ... ഇപ്പോള്‍ മരുന്ന് കച്ചോടമാ...”

“മരുന്ന് കച്ചോടോ... “

“അതെ മരുന്ന് കച്ചവടം... എന്തെങ്കിലും കുത്തിക്കലക്കി അത് കുറച്ച് എണ്ണയില്‍ ഇട്ട് തിളപ്പിച്ച് കുപ്പിയിലാക്കും. കഷണ്ടി ഉള്ളവര്‍ക്ക് മാറാനും ഇല്ലാത്തവര്‍ക്ക് ഇനി ജീവിതകാലത്ത് ഉണ്ടാവാതിരിക്കാനും വേണ്ടിയുള്ള മരുന്നാണെന്ന് പറഞ്ഞാണ് വില്പന. നല്ല കച്ചോടം തന്നെയാ... പിന്നെ പാരമ്പര്യമായി കിട്ടിയ സിദ്ധിയാണെന്നൊക്കെ വെച്ച് കാച്ചും.”

“മുഴുകഷണ്ടിയായ നീയാണോ പടച്ചോനെ കഷണ്ടിക്ക് മരുന്ന് വില്‍ക്കുന്നത്... നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലും പഹയാ...”

“ഹ ഹ ഹ... അതല്ലടാ... ഈ ചോദ്യം ഒരു മണ്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു കഷണ്ടിക്കുള്ള മരുന്ന് കണ്ട് പിടിക്കുക എന്നത് എന്റെ ബാപ്പാന്റെ കിനാവായിരുന്നു. അതിന് വേണ്ടി കുറേ മരുന്നുകള്‍ ഉണ്ടാക്കി, അത് എല്ലാം ആദ്യം പരീക്ഷിച്ചത് എന്റെ തലയിലാ... അങ്ങനെ കഷണ്ടി ആയിപ്പോയതാണെന്ന്. ആ പൊട്ടന് അറിയില്ലല്ലോ ബുദ്ധികൂടി അതിന്റെ ചൂട് തട്ടി മുടി കൊഴിഞ്ഞ് പോയാണ് കഷണ്ടി ഉണ്ടാവുന്നത് എന്ന്.”

“ഒഹോ... അപ്പോ നീ ബുദ്ധിമാന്‍ ആണോ...”

“പിന്നെ ഞാന്‍ അമേരിയിക്കയില്‍ ആയിരുന്നെങ്കില്‍ ശാസ്ത്രജ്ഞന്‍ ആവുമായിരുന്നു. ”

“പടച്ചോനെ.. അതിന് അനക്ക് എന്താ അറിയാ...”

“ഇനിക്ക് അറിയാത്ത കാര്യണ്ടോ മമ്മതേ... ഇജ്ജ് അന്റെ സംശയങ്ങള്‍ ചോദിക്ക് ഞന്‍ പറഞ്ഞ് തരാം...”

മമ്മത് ചോദിക്കാനുള്ള ചോദ്യം ആലോചിച്ചു. “എന്നാ പറ... നമ്മളെ പാടത്ത് വെള്ളം അടിക്കുന്ന രണ്ടിഞ്ച് മെഷീന്‍ എങ്ങനെയാ വെള്ളം പാടത്ത് എത്തിക്കുന്നത്”

“അത് എളുപ്പല്ലേ... നീ ബീഡി വലിക്കുന്ന പോലെ...”

“ബീഡി വലിക്കുന്ന പോലെയോ...”

“പിന്നെല്ലാതെ... വായിലൂടെ വലിച്ച് പുക നീ മൂക്കിലൂടെ പുറത്ത് വിടുന്നില്ലേ അത് പോലെ... ഒരു പൈപിലൂടെ വലിക്കുന്ന വെള്ളം അത് മറ്റേ പൈപ്പിലൂടെ പുറത്ത് വിടുന്നു...”

“എന്നാ കാറും ബസ്സും ഒക്കെ എങ്ങനെയാ ഓടുന്നത്...”

“ഇജ്ജ് ഇത്രേം മണ്ടനാണൊ മമ്മതേ... അത് വളരെ എളുപ്പല്ലേ... സൈക്കിള്‍ എങ്ങനെയാ ഓടുന്നത്.”

“അത് എനിക്ക് അറിയാം പെടല്‍ ചവിട്ടിയാല്‍ ചക്രം ഉരുളും... “

“അത്രത്തന്നെ ഉള്ളൂ കാറിന്റേം ബസ്സിന്റേം കാര്യം... സെക്കളിന്റെ പോലെ ചവിട്ടുന്ന കുന്ത്രാണ്ടം കാറിനും ബസിനും ഒക്കെ ഉണ്ട്... പിന്നെ രണ്ട് ചക്രം കൂടുതാ‍യത് കൊണ്ട് ചവിട്ടുന്ന ഒരു പെടല്‍ കൂടുതല്‍ ആണെന്ന് മാത്രം...”

“അപ്പോ ഇടയ്ക്കിടെ ഡ്രൈവര്‍മാര്‍ പുഴക്കി പറിക്കാന്‍ നോക്കുന്ന ആ ഇരുമ്പിന്റെ കാലോ...”

“ഹ ഹ ഹ... അതോ... അത് വെറുതെ... ഒരു കാര്യവും ഇല്ല. ഡ്രൈവര്‍മാര്‍ക്ക് ബോറടിക്കാതിരിക്കാനാ... ബോറടിച്ചാല്‍ ഉറക്കം വരില്ലേ... ഉറങ്ങിയാല്‍ ബസ്സ് മുട്ടുകയോ മറിയുകയോ ചെയ്യും... അപ്പോ ഓടിക്കുന്നതിനിടയില്‍ ഉറക്കം വരാതിര്‍ക്കാന്‍ ആണ് ആ ഗീര്‍ എന്ന് പറയുന്ന കുന്തം.”

“എടാ പഹയാ അന്റെ ഒരു ബുദ്ധി... ഇങ്ങനെ ബുദ്ധിയുള്ളത് കൊണ്ട് തന്നെയാണല്ലേ മുടി മുഴുവന്‍ പോയത്...”

“പിന്നല്ലാതെ...”

“ന്നാ എനിക്കൊരു പ്രശ്നം ഉണ്ട്... അതിനൊരു പരിഹാരം പറഞ്ഞ് താ... അന്റെ ബുദ്ധി ഉപയോഗിച്ച്”

“പിന്നെന്താ... ജ്ജ് പ്രശ്നം പറ”

“എടാ ഞാന്‍ നെല്ലുണ്ടാക്കി... നെല്ലിനേക്കാളും പുല്ലാ വളരുന്നത്... അത് ഒന്നിച്ച് ഇല്ലാതാക്കാന്‍ എന്താ മാര്‍ഗ്ഗം.”

പോക്കര്‍ കുറച്ച് സമയം അലോചിച്ചു... പിന്നെ പറഞ്ഞു “പണിയുണ്ട്... അന്റെ പാടത്ത് ഒറ്റപ്പുല്ല് ഖിയാമം വരേ ഉണ്ടാവത്ത പണി...”

“ണ്ടോ... എന്താ ആ മര്ന്ന് അത് പറ...”

“ആ മര്ന്നാണ് നമ്മടെ കരിനാക്കന്‍ കോയക്കുട്ടി...”

“അയാളെകൊണ്ട് എന്താക്കാനാ...”

“എടാ അയാള്‍ വല്ലതും പറഞ്ഞാല്‍ അപ്പോ നടക്കും... നമ്മുടെ മനക്കലെ തെങ്ങ് ഇടിതട്ടിയത് എങ്ങനെയാ.. അയാള് പറഞ്ഞിട്ടാ...”

“അയാള് എന്താ പറഞ്ഞത്...”

“ആ നാല് തെങ്ങും കൂടെ വെച്ചാല്‍ ആകാശത്ത് തട്ടും എന്ന്...”

“പിന്നെ കുട്ടന്നായരുടെ ആട്ടിന്‍ കുട്ടി ചത്തത് എങ്ങനെയാ... “

“അത് കപ്പയുടെ ഇല തിന്നിട്ടല്ലെ..

“അല്ല കരിനാക്കന്‍ കോയക്കുട്ടി പറഞ്ഞു ... ‘നായരുടെ ആട്ടിന്‍ കുട്ടിയെ കണ്ടാല്‍ പൈകുട്ടിയാണെന്ന് തോന്നും,‘ എന്ന്

“ആണൊ..“

“പിന്നെ... ആ പഹയനെ പട്ടാളക്കാര്‍ യുദ്ധത്തിന് വരെ കൊണ്ടോയിട്ടുണ്ടെത്രെ... പാക്കിസ്താന്‍ പട്ടാളക്കാരെ കണ്ടല്‍ പറയും “ഓന്റെ തോക്കിന്റെ ഒരു വലുപ്പം കണ്ടില്ലേ എന്ന്... അപ്പോ തന്നെ തോക്ക് ചെറുതായി ചെറുതായി ഒരു പിച്ചാങ്കത്തിയുടെ വലുപ്പം ആവും... ഓന്റെ നാക്കിന് മുമ്പില്‍ ബോംബൊക്കെ പുല്ലാ... കരിനാക്കന്‍ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ബൊമ്പൊക്കെ നമ്മളെ ഒലപ്പടക്കം വെള്ളത്തിലിട്ട പൊലെയാ... പിന്നെ പൊട്ടൂല്ല.”

“എന്നിട്ട് നമ്മടെ പാടത്ത് അയാളെ കൊണ്ട് എന്ത് ചെയ്യും... “

“ഞാന്‍ ഐഡിയ പറയാം... നമ്മക്ക് അയാളേം കൂട്ടി പാടത്തൂടെ നടക്കാം... നടക്കുമ്പോള്‍ നീ പുല്ലിനെ കുറിച്ച് പറയണം... അപ്പോ അയാള്‍ പുല്ലിനെ കുറിച്ച് എന്തെങ്കിലും പറയും. അതോടെ അന്റെ പാടത്തെ പുല്ല് മുഴുവന്‍ കരിഞ്ഞ് പോവും... പിന്നെ കാലാകാലം പുല്ല് മുളക്കുകയുമില്ല...”

“അത് നല്ല ഐഡിയയാ... എവിടെ കാണും... “

“വാ... ചെട്ട്യേരുടെ പീടികയില്‍ കാണും... “

പോക്കരും മമ്മതും ചെട്ട്യേരുടെ പീടികയിലെത്തി... കരിനാട്ട് കോയക്കുട്ടി അവിടെ തന്നെയുണ്ട്... മമ്മതിന്റെ പാടത്തെ മീന്‍ കാണിക്കാനെന്ന വ്യാജേന അയാളെയും കൂട്ടി രണ്ടും പാടത്ത് എത്ത്... വരമ്പത്ത് കൂടെ നടക്കാന്‍ തുടങ്ങിയപ്പോല്‍ മുതല്‍ നെല്ലിനിടയില്‍ തഴച്ച് വളരുന്ന പുല്ലിനെ കുറിച്ചായി മമ്മതിന്റെ സംസാരം.. എത്ര കഷ്ടപ്പെട്ടിട്ടും പുല്ല് പോവുന്നില്ല... ഇപ്പോള്‍ നെല്ലിന് ഇടുന്ന വളം മുഴുവന്‍ പുല്ലിനാണ് കിട്ടുന്നത് എന്ന് കൂടി കൂട്ടിച്ചേര്‍ത്ത് മമ്മത് അവസാനിപ്പിച്ചു... ആ മൌനം കരിനാക്കില്‍ നിന്ന് വല്ലതും വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആയിരുന്നു...

കരിനാക്കന്‍ തൊണ്ടയനക്കി... മമ്മതും പോക്കരും കാത് കൂര്‍പ്പിച്ചു... ഇടയ്ക്ക് പോക്കര്‍ തിരിഞ്ഞ് നോക്കി മമ്മതിനെ നോക്കിച്ചിരിച്ചു...

“പുല്ലിന്റെ ഇടയിലാണെങ്കിലും മമ്മതേ... നെല്ലിന് നല്ല കരുത്താണല്ലോ...” പോക്കര്‍ തിരിഞ്ഞ് നോക്കുമ്പോള്‍ മമ്മത് വരമ്പില്‍ നിന്ന് വഴുക്കി പാടത്തേക്ക് വീഴുകയായിരുന്നു...

Thursday, August 21, 2008

ഒരു വെടിക്ക് രണ്ട് പുലി...

ചെട്ട്യേരുടെ ചായക്കട പതിവ് പോലെ ... മാതൃഭൂമി പത്രത്തിലെ ചരമക്കോളത്തില്‍ തലതാഴ്ത്തി മരിച്ചവരുടെ കണക്കെടുക്കുന്ന കുട്ടന്‍ നായര്‍. തൊട്ടപ്പുറത്ത് പുട്ടിനും ചായയ്ക്കും കൂട്ടിന് എന്ത് ബഡായി പറയണം എന്ന് അലോചിക്കുന്ന പോക്കര്‍. പച്ച വിറകിനെ ശപിച്ച് അടുപ്പില്‍ ഊതുന്ന ചെട്ട്യേര്‍...

ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് കാലാട്ടിയിരിക്കുന്ന മമ്മദ് പോക്കരെ പതുക്കെ തോണ്ടി.

“ഇജ്ജ് ന്താടാ ഇന്നലെ പുറത്തൊന്നും ഇറങ്ങീലേ... “

“ഇല്ല... “

“അതെന്താ...”

“ന്നലെ വല്യാപ്പ മരിച്ച ആണ്ട് ആയിരുന്നു”

“അത് ഏത് വല്യാപ്പ...” തലേ ദിവസം പോക്കര്‍ നൈറ്റ് ഡ്യൂട്ടിയില്‍ ആണെന്ന് അറിയാവുന്ന മമ്മത് അന്വേഷിച്ചു.

“അനക്കറീല്ലേ... നമ്മുടെ കോയിക്കോട്ടെ പട നയിച്ച വല്യാപ്പാനെ...”

“ജ്ജ് പറഞ്ഞിട്ട്ണ്ടല്ലോ മൂപ്പരെ പസിയ്യത്ത്... “

“അന്നോട് ഞാന്‍ മുയുവന്‍ പറഞ്ഞിട്ടില്ല്യല്ലോ... ആരായിരുന്നൂന്ന് അറിയോ വല്യാപ്പ.”

“ആരായിരുന്നു...”

“കോയിക്കോട് കീയടക്കാന്‍ വന്ന പട്ടാളക്കാരെ ഓടിച്ചത് വല്യാപ്പ അല്ലയിരുന്നോ... “

കുട്ടന്നായര്‍ പേപ്പര്‍ മടക്കി... “ഉം... നീ പറഞ്ഞത് ഓര്‍മ്മയുണ്ട്. രണ്ട് തോളിയും തെങ്ങും പുടിച്ച് പാഞ്ഞ് വന്ന ആ കഥ.”

“അത് തന്നെ. അയിന് ശേഷം ഒരു പാട് കാലം... പണ്ട് വല്യാപ്പ പുലിയെ പുടിച്ച കഥ ഞാന്‍ പറഞ്ഞിട്ടുണ്ടോ...”

“ഈശ്വരാ...” ഇതും പറഞ്ഞ് കുട്ടന്‍ നായര്‍ എണീറ്റു. പോക്കര്‍ പറഞ്ഞു... “ചെട്ട്യേരെ മ്മടെ നായര്‍ക്കും കൊടുക്കീ ഒരു ചായ” എണീറ്റ നായര്‍ ഒന്ന് സംശയിച്ച് അവിടെ തന്നെ ഇരുന്നു.

“അതെങ്ങനേടാ പുലിയെ പുടിച്ചത്... “ മമ്മത് അന്വേഷിച്ചു തുടങ്ങി.

“പുലിയെ പിടിച്ചതാവില്ല... പുലി പിടിച്ചതാവും” കുട്ടന്നായരും വിട്ട് കൊടുത്തില്ല.

“ന്റെ അര്‍കീസ് നായരേ... ഇങ്ങക്ക് അല്ലങ്കി ന്താ അറിയാ... “

"ജ്ജ് പറ ന്റെ പോക്കരെ... “ മമ്മത് നിര്‍ബന്ധിച്ചു.

“ന്നാ പറയാം.. “ കുട്ടന്‍ നായര്‍ ഇളകിയിരുന്നു. പോക്കര്‍ ചായ ഒന്ന് കൂടി മോന്തി... പറഞ്ഞ് തുടങ്ങി.

“അന്ന് കോയിക്കോട്ട് പുലി എറങ്ങി... അത് ആള്‍ക്കാരെ അക്രമിച്ചു.. പൈക്കളെ കൊന്നു... ആകെ കൂടി പ്രശ്നം. ഈ പരാതിയുമായി നാട്ടുകാര്‍ എത്തിയപ്പോള്‍ കോയിക്കോട്ടെ കോയി തമ്പുരാന്‍ വല്യാപ്പാനെ വിളിച്ചു. പുള്ളി വല്യ സൈനാധിപന്‍ ആയിരുന്നല്ലോ... “

“വല്യ കോയിത്തരുമ്പുരാന്‍ വിവരം പറഞ്ഞപ്പോ വല്യാപ്പ സമ്മയ്ച്ചു... ഞാന്‍ പോയി അതിനെ കൊന്ന് വരാം എന്ന് പറഞ്ഞു... പക്ഷേ അപ്പോ വേറെ ഒരു പ്രശ്നം ഉണ്ടായി”

“അത് എന്താ... “ മമ്മതും കുട്ടന്നായരും ബോണ്ട അടുക്കിവെച്ചിരുന്ന ചെട്ട്യേരും ഒന്നിച്ചാ ചോദിച്ചത്.

“വേറെ ഒരു പട്ടാളക്കാരന്‍ പാഞ്ഞ് വന്ന് പറഞ്ഞു... മൈസൂരിലെ പട പിന്നേം കോയിക്കോട് ആക്രമിക്കാന്‍ വരുന്നുന്ന്... വല്ല്യാപ്പ ആകെ ബുദ്ധിമുട്ടിലായി... ഒരു ഭഗത്ത് പുലി... മറ്റെ ഭാഗത്ത് മൈസൂരിലെ സൈന്യം... രാജാവ് വല്യാപ്പനോട് പറഞ്ഞു .. ‘ഇജ്ജ് പണ്ട് ഐറ്റ്ങ്ങളെ ഒടിച്ച പോലെ ഓടിക്കണം... ‘ എന്ന്”

“വല്ല്യാപ്പ വാള്‍ എടുക്കാന്‍ ചെന്നപ്പോല്‍ വല്ല്യുമ്മ പറഞ്ഞു... ഇങ്ങള് വരുമ്പോ ആ പുലിടെ പല്ല് കൊണ്ടുവരണം... കുട്ട്യേക്ക് ഉണ്ടാവുന്ന അസുഖത്തിന് അത് അരച്ച് കൊട്ത്താല്‍ മതീന്ന് കേട്ടിട്ടുണ്ട്.. “
“ന്ന്ട്ട് അന്റെ വല്യാപ്പ പോയൊ... “ ചെട്ട്യേരുടേതായിരുന്ന് ചോദ്യം.

“പിന്നെ ല്ല്യാണ്ട്... വല്യാപ്പ ആദ്യം കുതിരപ്പൊറത്ത് കയറി പുലി ള്ള കാട്ടിലെത്തി... പുലി നല്ല ഒറക്കം... വല്യാപ്പ പതുക്കെ അയിന്റെ ബാല് ഒരു മരത്തിനോട് കൂട്ടിക്കെട്ടി... പിന്നേം കുതിരപ്പെറത്ത് കേറി”

“ന്നട്ട്.. കുന്തത്തിമ്മേ കുറച്ച് എലകളൊക്കെ കെട്ടി പുലിയെ ഇക്കിളിയാക്കി... പുലി ഇക്കിളി കൊണ്ട് ചാടി മറിഞ്ഞു... പിന്നെം പിന്നേം ഇക്കിളിയാക്കി...“

“അപ്പോ അത് കടിച്ചൂല്ലേ... കുട്ടന്നായര്‍ ചോദിച്ചു...“

“ഈ നായര്‍ക്ക് ഒരു ചുക്കും അറീല്ല... ചിരിക്കുമ്പോ കടിക്കാന്‍ കഴിയോ നായരേ... പിന്നെ വല്ല്യാപ്പ കുതിരപ്പുറത്ത് അല്ലെ.. “

“ന്ന്ട്ട് ...ജ്ജ് പറ..” മമ്മത് സജീവമായി...”

“കുറച്ച് കഴിഞ്ഞപ്പോ പുലി ചിരിച്ച് ചാവും എന്നായി... അപ്പോ വല്യാപ്പ കെട്ടഴിച്ചു ബിട്ടു... പുലി പാഞ്ഞ് രക്ഷപ്പെട്ടു... പിന്നാലെ കുതിരപ്പൊറത്ത് വല്ല്യാപ്പയും... അങ്ങനെ പുലി ചെന്നത് മൈസൂര്‍ പട കിടക്കുന്ന സ്ഥലത്തേക്കാ... വല്യാപ്പയും കൂടെ പുലിയേയും കണ്ടപ്പോല്‍ മൈസൂര്‍ കാര്‍ ഓടി രക്ഷപ്പെട്ടു... രക്ഷപ്പെടാത്ത പട്ടാളക്കാരെ പുലി തിന്നു...”

“ഹോ... ന്ന്ട്ട് പുല്യോ...” വയറ് നറഞ്ഞപ്പോ അയ്ന്‍ നടക്കാന്‍ ബയ്യാണ്ടായി.. അപ്പോ വല്യാപ്പ വാല് പിടിച്ച് കറക്കി മരത്തില്‍ അടിച്ച് കൊന്നു....”

“ഈശ്വരാ... “ കുട്ടന്നായര്‍ നീട്ടിവിളിച്ചു...

“പക്ഷേ .. ഈ കാര്യത്തിനാണ് വല്യാപ്പയും വല്ലിമ്മയും തെറ്റീത്... “

“അത് എന്തിന്‍..”

“വല്ലുമ്മ പുലിയുടെ പല്ല് കൊണ്ട് വരാന്‍ പറഞ്ഞിരുന്നല്ലോ... മരത്തില്‍ വെച്ച് അടിച്ചപ്പോ പല്ലോക്കെ തെറിച്ച് പോയി.. വല്ലിപ്പ പുലിപ്പല്ല് ഇല്ലാതെ വന്നപ്പോ വല്ലിമ്മ പേരീല്‍ കേറ്റിയില്ല... പിന്നെ കാട്ടില്‍ പോയി ഒരു കരടിനെ പുടിച്ച് അയിന്റെ പല്ല് പുലിപ്പല്ല് ആണെന്ന് പറഞ്ഞ് പറ്റിച്ചിട്ടാ വല്ലിപ്പാനെ വീട്ടില്‍‍ കേറ്റിയത്...

“കുട്ടന്നായര്‍ എണീറ്റു... ഒന്നും സംഭവിക്കാത്ത പോലെ ചെട്ട്യേര് അടുക്കളയിലേക്ക് നീങ്ങി... “

ഖാജ ബീഡി വലിച്ചൂതി മമ്മത് പതുക്കെ പറഞ്ഞു “ആ രാജാവിനെ തച്ച് കൊല്ലണം... “

Wednesday, February 06, 2008

പോക്കര്‍ ഗുണ്ട...

നേരം വെളുത്തതതേ ഉള്ളൂ... എന്നാലും പതിവ് പോലെ ചെട്ട്യാരുടെ ചായപ്പീടികയില്‍ പോക്കരും കുട്ടന്നായരും ഹാജര്‍ വെച്ചു... വേണ്ടത്ര ഉണങ്ങാത്തതിനാല്‍ പുകയുന്ന വിറകിനേയും അത് വെട്ടിയ അച്ചൂട്ടിയേയും ഒരു പോലെ ചീത്ത വിളിക്കുന്നതിന്റെ ഇടവേളകളില്‍ അടുപ്പില്‍ ഊതികൊണ്ടിരിക്കുന്ന ചെട്ട്യാര്... തൊട്ടടുത്ത് നാട്ടിലെ ‘കൊസ്രാകൊള്ളി’ സുലൈമാന് വായും വരമ്പത്ത് കൂടെ പോവുന്നവരുടെ കണക്കെടുക്കുന്നു‍... മെടഞ്ഞ തെങ്ങോല കൊണ്ട് ചെരിച്ച് കെട്ടിയ ശ്രീകൃഷ്ണവിലാസം ഹോട്ടലിലേക്ക് കയറുന്ന വഴിയില്‍ കുന്തിച്ചിരുന്ന് മാതൃഭ്രൂമി പത്രത്തിലെ ചരമക്കോളം അരിച്ച് പെറുക്കുന്ന കുട്ടന്നായര്‍...

തന്റെ വാക്ക് കേള്‍ക്കാന്‍ ഒരാളും ഇല്ലല്ലോ എന്ന മനസ്ഥാപത്തോടെ ഖാജബീഡി ആഞ്ഞ് വലിക്കുന്നിതിനിടെ പോക്കര്‍ പറഞ്ഞു...

“അല്ല നായരേ... ഇങ്ങക്ക് വേറെ ഒരു പണീം ല്ലേ... മനുസമ്മാര് മരിച്ചത് അറിയാന്‍ ന്ത്നാ ങ്ങള് പേപ്പറ് നോക്ക്ണത്...”

കുട്ടന്നായര്‍ ഒന്ന് തിരിഞ്ഞ് പോക്കരെ രൂക്ഷമായി നോക്കി... “പിന്നെ ഇജ്ജ് പറഞ്ഞ് തര്വോ ചെയ്ത്താനേ...” എന്നും പറഞ്ഞ് മാതൃഭൂമിയിലേക്ക് മടങ്ങി..

“ഇങ്ങക്ക് അല്ലങ്കിലും ബുദ്ധി ഇല്ല്യാന്ന് പറീണത് വെറ്തെ അല്ല... അയ്നല്ലേ ഇബടെ മൈക്ക കെട്ടി വിളിച്ച് പറയുന്നത്...”

“ഉം... അത് നമ്മടെ ചുറ്റുപാട് ഉള്ളോര് മരിച്ചാലല്ലേ പോക്കരേ...” കുട്ടന്നായര്‍ അസഹനീയതയോടെ പറഞ്ഞു...

“ന്റെ നായരെ ഇങ്ങക്ക് ന്ത് ഒലക്കയാ അറിയാ.... ഇങ്ങക്ക് മരണം ന്താന്ന് അറിയോ... ഇങ്ങള് ആരെങ്കിലും മരിക്കുന്നത് കണ്ടിട്ടുണ്ടോ... അല്ല ഇങ്ങളെ ആരെങ്കിലും കൊല്ലാന്‍ നോക്കീട്ടുണ്ടോ...”

“നിര്‍ത്ത് നിര്‍ത്ത് അന്റെ ചോദ്യം ഒന്ന് നിര്‍ത്ത്...” കുട്ടന്നായര്‍ എണീറ്റു... “ന്നെ ആരും കൊല്ലാന്‍ നോക്കീട്ടില്ല... പക്ഷേ എനിക്ക് ഒരാളെ കൊല്ലണം ന്ന്ണ്ട്...”

സംസാരം മുറുകുന്നതില്‍ പോക്കരിനും ഹാപ്പിയായി... “അതാരെ...”

“അന്നെത്തന്നെ....”

“അയ് ന് ഇങ്ങളെക്കാളും വല്യ ഇഫ് രീത്ത് ബിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല്യാ... ഇന്ന്ട്ടല്ലേ ഇങ്ങള്...”

“അതാരാ അന്നെ കൊല്ലാന്‍ നോക്കീത്... ഓനെ കണ്ടാ കൊറച്ച് പൈസ കൊടുക്കായിരുന്നു” പത്രം വായിക്കാന്‍ ഈ ദുഷ്ടന്‍ അനുവദിക്കില്ലെന്ന് അറിയാവുന്ന നായര്‍ എഴുന്നേറ്റു... പോക്കരിനും ഹാപ്പിയായി... “ചെട്ട്യേരെ ന്നാല്‍ രണ്ട് ചായപോരട്ടേ.... ഞങ്ങക്ക് ഒരോ കണ്ടം പുട്ടും...” ഇതും പറഞ്ഞ് പോക്കര്‍ ഒന്ന് ഒതുങ്ങി ഇരുന്നു.

“നായരെ ഇങ്ങക്ക് അറിയോ ഈ ഇഫ് രീത്ത് ആരാന്ന്...”

‘അതാരാ പോക്കരേ... അന്റെ അളിയനാണോ... ?"

“ന്നെക്കോണ്ട് ന്തെങ്കിലും പറയിക്കണ്ട ഇങ്ങള്... ഇഫ് രീത്ത് ന്നാല്‍ ജിന്ന്... ബെറും ജിന്നല്ല... ജിന്നേളെ കൂട്ടത്തിലെ ഒരു ഗുണ്ട ജിന്ന്...”

“ന്ന്ട്ട്...”

“കയിഞ്ഞ മാസം മ്മടെ മൂസദിന്റെ പോത്തുകളെ വിക്കാന്‍ പോയില്ലേ ... ഞാന്‍.... അന്നാണ് സംഭവം...”

“ആണോ...” കൊസ്രാകൊള്ളി സുലൈമാന്റെ തായിരുന്നു അന്വേഷണം.

“എടാ കൊസ്രാകൊള്ളീ അനക്ക് ജിന്ന് കളെ പറ്റി വല്ല വിവരൂം ണ്ടോ.... ഇത് ജിന്നേളെ കളിയാ...”

“ഇജ്ജ് പറയ് പോക്കരേ...” കുട്ടന്നായര്‍ സ്ക്രൂ ചെയ്തു.

“ഞാന്‍ മൂസദിന്റെ പതിനഞ്ച് പോത്ത്കളേയും വിറ്റ് തിരിച്ച് പോരാന്‍ ആയപ്പോഴേക്കും ഇരുട്ടായിരുന്നു... അവിടെ എവിടെയെങ്കിലും അന്ന് കിടന്ന് ഉറങ്ങി പിറ്റേന്ന് പുറപെടാം എന്ന് കരുതി ഒരു വീട്ടിലേക്ക് ചെന്നു. അന്ന് അവിടെ കിടക്കട്ടേ... നേരം വൈകീട്ടാണ്... അതിരാവിലെ പൊയ്ക്കൊള്ളാം ന്ന് പറഞ്ഞു... “ഇവിടെ പ്രായമായ പെണ്‍കുട്ട്യോളുള്ള വീടാ... വേറെ എവിടെയെങ്കിലും നോക്ക് “എന്നായി അവുട്ത്തെ കാരണോര്. അടുത്ത വീട്ടിലും പോയി അവിടെയും ഇതേ കാരണം... മൂന്നമത്തെ വീട്ടിലും ഈ പെങ്കുട്ട്യേള് കാരണം നമ്മടെ കെടത്ത പസാദായി... അവസാനം നാലാമത്തെ വീട്ടിലെത്തി കാരണോരെ കണ്ടപ്പോള്‍ ആദ്യം തന്നെ പെണ്‍കുട്ടികളുള്ള വീടാണോ എന്ന് ചോദിച്ചു ... ഞാന്‍. “എന്തിനാ...” എന്ന് അയാള്‍ ചോദിച്ചപ്പോള്‍ “ഇവിടെ ഇന്ന്‍ ഒന്ന് ഉറങ്ങാനാ ന്ന് പറഞ്ഞു.. അതോടെ ആ പടുകിഴവന്‍ കുത്തി നടക്കുന്ന ചൂരല്‍ കൊണ്ട് ഒറ്റയടി.... ഞാന്‍ അവിടെ നിന്ന് മണ്ടി കെയ്ച്ചിലായി.....”

“അനക്ക് അത് കീട്ടില്ലങ്കിലേ അത്ഭുതമുള്ളൂ... ന്ന് ട്ട്”

“ന്ന്ട്ട് ന്താ ഞാന്‍ ഇരുട്ടത്ത് നടക്കാന്‍ തൊടങ്ങി... അങ്ങനെ ഒരു അമ്പത് മൈല് നടന്ന് കാണും....”

“അമ്പതോ...” കൊസ്രാകൊള്ളി ഇടയ്ക്ക് കയറി...

“ന്നാ അനക്ക് വേണ്ടി ഒരു പത്ത് കൊറക്കാം.... ഞ്ഞ് കൊറക്കാന്‍ പറയര് ത്...”

“ഇല്യാ... ങ്ങള് ആ പൂജ്യം കൊറച്ചാളീ ...”

“ഒന്ന് മുണ്ടാണ്ടിരിക്ക് ... പോക്കരേ ഇജ്ജ് പറ” കുട്ടന്നായര്‍ പുട്ടിന്‍ കഷ്ണത്തില്‍ ഒന്ന് നുള്ളി വായിലിട്ട് പറഞ്ഞു.

“ഭയങ്കര ഇരുട്ട്... അങ്ങനെ നടക്കുമ്പോ ദൂരെ ഒരു വെളിച്ചം കണ്ടു... ആ സ്ഥലത്തേക്ക് ഞാന്‍ നടന്നു.”

“അത് ഏതാ അങ്ങാടി...” കുട്ടന്നായര്‍ക്ക് ജിജ്ഞാസ.

“ങ്ങള് ഒന്ന് അടങ്ങി നായരേ... അതല്ലേ പറീണത്...”

“അതൊരു പുത്യേ അങ്ങാടി ആയിരുന്നു... നെറച്ച് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... അവിടെ ചെന്ന് ആദ്യം കപ്പയും കഞ്ഞിയും തിന്നു... ഈ ചെട്ട്യേരെ കടയിലെ വെള്ളം മാത്രം ള്ള കഞ്ഞി പോലൊന്നും അല്ല... ബയങ്കര ചാദ്... പൈസയും കൂടുതലാ ട്ടാ...”

“ഉം”

കടക്കാരന്‍ വയറ് വരെ നീണ്ട് കിടക്കുന്ന വെളുത്ത താടിയുള്ള ഒരു വയസ്സന്‍ ആയിരുന്നു... പള്ള നറച്ച് കയിഞ്ഞ് പൈസ കൊടുത്തു. അവിടെ തന്നെ കൊറച്ച് നേരം ഒറങ്ങട്ടേ... സുബയി ബാങ്ക് കൊട്ത്തിട്ട് ഞാന്‍ പൊയ്കോളാം ന്നും പറഞ്ഞു...”

“ഓഹോ...”

“അങ്ങനെ പോത്ത്കളെ വിറ്റ പൈസ സഞ്ചി ആ താടിപ്പാപ്പാന്റെ കൈയില്‍ കൊട്ത്ത് ഞാന്‍ കൊറച്ച് അപ്പുറത്ത് കെടന്ന് ഞാന്‍ ഒറങ്ങി...”

“ഇതാപ്പോ കഥ...” കൊസ്രാകൊള്ളി കളിയാക്കി.

“അല്ലടാ പോത്തെ... ഇജ്ജ് മുണ്ടാണ്ടിരിക്ക്... പള്ള നെറഞ്ഞിരുന്നത് കൊണ്ട് ഞാന്‍ വേഗം ഉറങ്ങി... നേരം വെളുത്ത ശേഷം ആണ് ഉണര്‍ന്നത്... അപ്പോ അവിടെ അങ്ങനെ ഒരു അങ്ങാടിയേ ഇല്ല... പകരം ഞാന്‍ കിടക്കുന്നത് ഒരു കാട്ടിലെ പാറപ്പൊറത്താണ്”

“ന്ന്ട്ട്..” കുട്ടന്നായര്‍ കുടിക്കാന്‍ എടുത്ത ചായ തിരിച്ച് വെച്ചു.

“ഞാന്‍ ആകെ ബേജാറായി നായരെ... ന്റെ ട്ത്ത് ണ്ടായീന്ന പൈസീം പോയി... ഞാന്‍ ഇപ്പോ എവിടെന്ന് അറിയുന്നുല്യാ... അങ്ങനെ ബേജാറായപ്പോഴാണ് ആ നാട്ടുകാരനായ ഒരാളെ കണ്ടത്... എല്ലാം പറഞ്ഞപ്പോ അയാള്‍ പറഞ്ഞു.. അത് ജിന്ന് കളുടെ ചന്തയാണ് ... അടുത്ത ആഴ്ച ഇതേ ദിവസം വന്നാല്‍ ആ കട അവിടെ കാണും... അപ്പോ പണ സഞ്ചി ചോദിച്ചാ സാധനം കിട്ടും....”

“ന്ന്ട്ട് നീ പിന്നേം പോയോ...”

“പിന്നെ ഇല്ല്യാതെ....”

“പിറ്റത്തെ ആഴ്ച ഞാന്‍ അവിടെ പോയി... അവിടെ ചന്തയില് കച്ചോടം നടക്കുന്നു... ഞാന്‍ ആ താടിപ്പാപ്പന്റെ ഹോട്ടലില്‍ ചെന്നു. ന്റെ പണസഞ്ചി ചോദിച്ചു... അയാള്‍ അത് മേശീന്ന് എടുത്ത് തന്നു... തിരിച്ച് പോരുമ്പോള്‍ ഒരു സംഭവം ഉണ്ടായി...”

“അത് എന്താ...”

“തിരിച്ച് പോരുമ്പോ എന്റെ മുമ്പില് ആകാശത്തോളം ബല്‍പ്പം ഉള്ള ഒരു ജിന്ന്... ഓന്റെ കാലൊക്കെ ആനന്റെ കാലിന്റെ വണ്ണം ണ്ട്... തൊള്ളീന്ന് രണ്ട് പല്ല് ... രണ്ട് കൈമലും അഞ്ഞൂറ് വെരല്.... ബര്‍ത്താനം പറീണത് ബേന്റ് മുട്ടും പോലെ...”

ഓന്‍ ന്നോട് പറഞ്ഞു... “ഞാനാണ് ഇഫ് രീത്ത്... ഈ ചന്തയിലേ റൌഡിയാ... മര്യാദയ്ക്ക് പൈസ തന്നോ... അല്ലങ്കില്‍ പോക്കരേ അന്നെ നമ്മള് കൊല്ലും ന്ന്”

“ന്ന്ട്ട് ഇജ്ജ് ന്ത് പറഞ്ഞു...”

“ഇച്ച് ണ്ട നായരേ ഓനെ വല്‍പ്പം ഏറോ... ഞാന്‍ പറഞ്ഞു ... ഇഫ് രീത്തെ വെറ്തെ മനുഷ്യന് പണിണ്ടാക്കര് ത്... ഇജ്ജ് എറച്ചിമ്മെ പൂയി ആക്കാതെ പോ ചെക്കാ...”

“പോക്കരേ ഇജ്ജ് പൈസ തരുന്നോ അതോ ഞാന്‍ ബാങ്ങണോ എന്ന് ഓന്‍... കൊടുക്കൂല്ലാന്ന് ഞാനും. അപ്പോ ഓന് പണസഞ്ചീല് പിടിച്ചു... ഞാന്‍ വിട്വോ... ചെവികുറ്റി നോക്കി ഒന്ന് കൊടുത്തിട്ട് മറ്റേ ചെവീക്കൂടി ചോര വന്നു... പിന്നെ കാലിന്റെ മുട്ടിന് ഒരു ചവിട്ട് കൊടുത്തു... അതോടെ ഓന്‍ വീണു... ബീണ് കെടക്ക്ണ ഓറ്റെ നീണ്ട മുടിയില്‍ പീടിച്ച് പമ്പരം പോലെ കറക്കീട്ട് ഒറ്റ ഏറ് കൊടുത്തു...”

“ഹാവൂ...” കുട്ടന്നായര്‍ ദീര്‍ഘനിശ്വാസമയച്ചു... കൊസ്രാകൊള്ളി പതുക്കെ എഴുന്നേറ്റു.

“അല്ല നായരെ ഇപ്പോ ഒരു പ്രശ്നം ണ്ട്...”

“അത് എന്താ... “

“അല്ല്യേയ്... ആ ചന്തയിലെ റൌഡിയെ അല്ലേ നമ്മള് അടിച്ച് പാപ്പറാക്കിയത്... ഇപ്പോ ആ ജിന്നേളെ ചന്തയിലെ വല്യറൌഡി ആരാന്നാ ഇങ്ങളെ വിചാരം...”

“ആരാ...”

“അത് ഞമ്മള് തന്നെ... “

“അവുടെ പോറോട്ടെം ബീഫും കച്ചോടം ചെയ്യണന്ന് മോന്‍ ജമാല് പറീണ് ണ്ട്... ഞമ്മള് ള്ളപ്പോ ഓനും പേടിക്കാതെ കച്ചോടം ചെയ്യാലോ..... യേത്...

“ഉം.... ഉം....” കൊസ്രാകൊള്ളി നീട്ടി മൂളി.

“ഇബനൊരു സ്പെഷ്യല്‍ ചായ കൊടുക്കീ ചെട്ട്യേരെ... അനക്കൊന്നും അതൊക്കെ മനസിലാകാന്‍ മാത്രം പ്രായം ആയിട്ടില്ല... ഇജ്ജ് ഇപ്പളും ചെക്കനെല്ലേ....” ഇതും പറഞ്ഞ് പോക്കര്‍ എഴുന്നേറ്റു... കുട്ടന്നായര്‍ വീണ്ടും ചരമക്കോളം തുറന്നു.... ‘ഇത് തന്നെ കൂടുതല്‍ നല്ലത്...‘ എന്ന ആത്മഗതത്തോടെ...

Saturday, July 21, 2007

പോക്കരും പൈപ്പും

പോക്കര്‍ സൌദിയില്‍ നിന്ന് ലീവിനെത്തിയ കാലം. എന്നും രാവിലെ ചെട്ട്യാരുടെ ശ്രീകൃഷ്ണവിലാസം ഹോട്ടലിലെ കാലിളകിയ ബെഞ്ചില്‍ ചായക്കെത്തുമായിരുന്നു. പുട്ടും ചായയും കൂടെ ഫ്രഷ്‌ ബഡായികളും ഫ്രീയയി കിട്ടും എന്നതിനാല്‍ കുട്ടന്നായരടക്കം എല്ലാവരും എന്നും പോക്കരേയും കാത്തിരുന്നു.

പതിവ്‌ പോലെ അന്നും ചൂടുള്ള പുട്ട്‌ വായിലേക്കിടും മുമ്പ്‌ കുട്ടന്നായര്‍ തുടങ്ങി വെച്ചു. "അല്ല പോക്കരേ ഇജ്ജ്‌ സൌദീല്‍ എല്ലായിടത്തും പോയിട്ടുണ്ടോ... ?"

"ഉം.. സൌദീലും പിന്നെ കുവൈത്തിലും"

"അത്‌ രണ്ടും രണ്ട്‌ രാജ്യങ്ങളല്ലേ...?"

"അതെ... ഞാന്‍ അറിയാതെയാ കുവൈത്തില്‍ എത്തിയത്‌."

"ഹൊ... അതെങ്ങനെ..."

"അതൊരു കഥയാ..."

കുട്ടന്നായര്‍ മാതൃഭൂമി മടക്കി. ബാക്കി ശ്രോതാക്കള്‍ ഇളകിയിരുന്നു.

ഇതിനിടയില്‍ അകത്ത്‌ നിന്ന് ചെട്ട്യാര്‍ ചോദിച്ചു.
"പോക്കരേ എല്ലാര്‍ക്കും ഓരൊ പഴം കൂടി കൊടുത്താലോ..."

ട്രിപ്പിള്‍ ഫൈവിന്റെ പാക്കറ്റ്‌ തുറന്ന് എല്ലാവര്‍ക്കും വേണ്ടി നീട്ടവേ പോക്കര്‍ "ങ്ങള്‌ കൊടുക്കീ ചെട്ട്യേരെ..." എന്ന് മറുപടിയും കൊടുത്തു.

"ന്നാ പറ ന്റെ പോക്കരേ ഇജ്ജ്‌ എങ്ങെനെ കുവൈത്തില്‍ എത്തീത്‌..."

"ഇങ്ങക്കറിയോ നായരേ... ഞമ്മളെ നാട്ടിലെ കിണറ്‌ പോലെ പച്ചവെള്ളം മാത്രം അല്ല അവുടെ."

"പിന്നെ"

"അവുടെ പല ടൈപ്പ്‌ കിണറുണ്ട്‌... മൊത്തത്തില്‍ എണ്ണക്കിണറ്‌ എന്നും വെള്ളക്കിണറ്‌ എന്നും രണ്ട്‌ ഐറ്റം."

"ആണോ...?"

"അതെ... നമ്മളെ നാട്ടില്‍ കിണറ്‌ കുഴിക്കുമ്പോലെ അവിടേം കിണറ്‌ കുഴിക്കും. വെള്ളം കാണുന്നത്‌ പെട്രോള്‍ ആണെങ്കില്‍ പെട്രോള്‍ കിണര്‍... ഡീസല്‍ ആണെങ്കില്‍ ഡീസല്‍ കിണര്‍. മണ്ണണ്ണ കിണര്‍, ഇനി പച്ചവെള്ളമാണെങ്കില്‍ വെള്ളക്കിണര്‍."


"ഈ കിണറ്റില്‍ നിന്ന് തൊട്ടടുത്ത സ്ഥലങ്ങളിലേക്കൊക്കെ പൈപ്പുണ്ട്‌. ദൂരെ സ്ഥങ്ങളിലേക്ക്‌ എണ്ണ കൊണ്ട്‌ പോവാന്‍ വല്ല്യ ടാങ്കിലേക്ക്‌ മോട്ടറിടിച്ച്‌ നിറക്കും. ഇത്‌ വിറ്റാണ്‌ അറബികള്‍ ബല്ല്യ പണക്കാരായത്‌... ഇങ്ങക്ക്‌ തിരിഞ്ഞോ ?."


"ആണോ... പിന്നെ ഇജ്ജ്‌ എങ്ങനെയാ കുവൈത്തില്‍ എത്തിയത്‌. അത്‌ പറ."

പോക്കര്‌ കുറച്ച്‌ നേരം അലോചിച്ചു... മറുപടിക്കായി എല്ലാവരും ശ്രദ്ധിച്ചിരുന്നു.

"അത്‌ പിന്നെ വേറെ ഒരു കഥ"

"പറ..." കുട്ടന്നായര്‍ മാതൃഭൂമി മടക്കി.

"എല്ലാവര്‍ഷവും നമ്മള്‍ കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ഒക്കെ മണ്ണെടുക്കാറില്ലേ. അത്‌ പോലെ എണ്ണകിണറ്റില്‍ നിന്നും മണ്ണെടുത്ത്‌ വൃത്തിയാക്കും."

"ആ വര്‍ഷം ഞാനും ഒരു പാക്കിസ്ഥാനിയും ആയിരുന്നു മണ്ണെടുക്കാന്‍ കരാറെടുത്തത്‌. ഞാന്‍ കിണറ്റിലറങ്ങി മണ്ണ്‍ കൊട്ടയിലാക്കി കയറ്‌ കെട്ടികൊടുക്കും. അവന്‍ കരക്ക്‌ വലിച്ച്‌ കയറ്റി ദൂരെ കൊണ്ട്‌ പോയി കളയും."


"അങ്ങനെ മണ്ണെടുത്ത്‌ കോട്ടയില്‍ മുകളിലേക്ക്‌ അയച്ച്‌ കൊണ്ടിരിക്കെ കിണറിന്റെ ഏകദേശം തെക്കേ ഭഗത്ത്‌ ഒരു വലിയ പാറ കണ്ടു"

"എന്നിട്ട്‌"

"കൈക്കോട്ടിലെ മണ്ണ്‍ കളയാന്‍ ഞാന്‍ ആ പാറയില്‍ വെറുതേ ഒന്ന് തട്ടി... അത്‌ പതുക്കേ ഇളകി. ഏതായാലും ഇളകിയതല്ലേ... ഈ മണ്ണെടുക്കുന്ന കൂട്ടത്തില്‍ ഈ കല്ലുകൂടി എടുക്കാം എന്ന് കരുതു അത്‌ ഇളക്കിയെടുത്തു."

"പൊന്നു നായരേ... അപ്പോഴല്ലേ ആ കാഴ്ച കണ്ടത്‌."

"അതിന്റെ ചോട്ടീന്ന് തോട്ടിലൂടെ കര്‍ക്കിടമാസം വെള്ളം വരും പോലെ പെട്രോള്‌... ഞാന്‍ അതില്‍ മുങ്ങി പൊങ്ങാന്‍ തുടങ്ങി."

"എന്നിട്ടോ..."

"അപ്പ്പോഴാണ്‌ എനിക്ക്‌ ഒരു ഐഡിയ തോന്നിയത്‌. എണ്ണക്കിണറില്‍ നിന്ന് കുവൈത്തിലേക്കും ഇറാഖിലേക്കും ഒക്കെ വലിയ കുഴല്‌ വഴിയാണ്‌ എണ്ണ കൊണ്ടുപോവാറുള്ളത്‌... ഞാന്‍ ആ കുഴലില്‍ കയറി ഇരുന്നു... കിണറില്‍ എണ്ണ കയറുന്നതനുസരിച്ച്‌ കുഴലിലൂടെ ഒഴുകി വേറെ എവിടെയോ എത്തി."

"ഒരു അറബി അയാളുടെ തലയില്‍ കെട്ടുന്ന കയറില്‍ തൂങ്ങി ഞാന്‍ കരയിലെത്തി."

"അത്‌ എവിടെ..."

"അത്‌ കുവൈത്ത്‌ ആയിരുന്നു..."

"ശ്ശോ... അപ്പോ സൌദി രക്ഷപ്പെട്ടു" ഇതും പറഞ്ഞ്‌ കുട്ടന്നായര്‍ വീണ്ടും മാതൃഭൂമി നിവര്‍ത്തി.

"പിന്നെ അത്‌ കൊണ്ട്‌ ഒരു നഷ്ടം ഉണ്ടായി. സൌദീലെ എണ്ണകിണറില്‍ വളത്തിയിരുന്ന വരാലുകളെ മുഴുവന്‍ ആ പാക്കിസ്ഥാനി ഒറ്റക്ക്‌ തിന്നേണ്ടി വന്നിരിക്കും. നല്ല ഒന്നാം നമ്പ്രര്‍ മീനായിരുന്നു. ചുട്ടെടുക്കാന്‍ തീ പോലും വേണ്ട."

"അതെന്താ..."


പെട്രോളിന്‍ നിന്നായത്‌ കൊണ്ട്‌ വെറുതെ ഒരു തീപ്പെട്ടി കൊള്ളി കത്തിച്ചിട്ടാല്‍ മതി... വേവ്‌ പാകമാവുമ്പോള്‍ ഊതി കെടുത്തിയാല്‍ മതി.

പക്ഷേ പിന്നെ തിരിച്ച്‌ സൌദീക്ക്‌ പോവാന്‍ അതിലും ബുദ്ധിമുട്ടി..."

അടുത്ത ബഡായി കേള്‍ക്കാനായി കുട്ടന്നായര്‍ മതൃഭൂമി പിന്നെയും അടച്ചു.

Tuesday, May 22, 2007

കള്ളന്‍ ജബ്ബാറും പോക്കരും

മമ്മത്‌ രാവിലെ ചെട്ട്യാരുടെ പീടികയിലൊന്ന് പോയി ഒന്ന് കറങ്ങി തിരിച്ച്‌ വരുമ്പോഴാണ്‌ പോക്കരെ കണ്ടത്‌.

"ഇജ്ജ്‌ എങ്ങട്ടാ..."

"ഞാന്‍ ആ ചെട്ട്യാരെ പീട്യ വരെ..."

"എന്നും ജ്ജ്‌ നേരത്തെ പോണതല്ലേ... ഇന്ന് ന്താ പോക്കരെ ഇത്ര വൈകിയത്‌ ...?"

"ഹോ അതൊന്നും പറയണ്ട ന്റെ മമ്മതേ... ഇന്നലെ രാത്രി വെറുതെ ഒന്ന് കറങ്ങാന്‍ ഇറങ്ങി... തിരിച്ച്‌ വന്നപ്പോ മൂന്ന് മണി. പിന്നെ ഒന്ന് ഒറങ്ങി എണീറ്റപ്പോ നേരം ഇത്ര അയ്‌ക്‍ണ്‌. ഇഞ്ഞ്‌ ആ ചെട്ട്യാരുടെ പീട്യേല്‍ ഒന്ന് പോണം... ആ നായരുണ്ടോ അവ്‌ടെ..."

"ന്ത്‌നാ അയാള്‌.... ?

"ആ മണുക്കൂസന്‍ നായര്‌ ഇന്നലെ വൈന്നേരം ന്നെ പറ്റിച്ചു."

"ന്തേ..."

"അയാള്‍ ന്നലെ വൈന്നാരം ചെട്ട്യാരെ പീടില്‍ വെച്ച്‌ പറഞ്ഞ്‌ മ്മടെ കുഞ്ഞന്റെ പെരീല്‌ ആരും ഇല്ല്യാ... അത്‌ കേട്ടപ്പോ ഇന്ന് രാത്രി ആ വയിക്ക്‌ പോയാ വല്ലതും തടയുമ്ന്ന് കരുതിയാ പോയത്‌."

"ന്ന്ട്ടോ...?"

"ഇന്നലെ അന്തിക്ക്‌ ചോറും കഴിഞ്ഞ്‌ അതിന്‌ പോയതായിരുന്നു. കുഞ്ഞനും മക്കളും ഇല്ല്യങ്കിലും ഒരു പണ്ടാര നായി ഉണ്ട്‌ അവ്‌ടെ... ന്നെ കണ്ടതും കൊരച്ചോണ്ട്‌ പിന്നാലെ ഓടി... എന്തോര്‌ ഒച്ചെണന്നോ ആ ഇബലീസിന്‌. പിന്നെ ബയങ്കര സ്പീഡും... "

"ന്നട്ട്‌ അന്നെ കടിച്ചോ..."

"ഉം ഉം ... ഞാന്‍ മണ്ടി കെയ്ച്ചിലായി. ഓന്‍ പിന്നാലെണ്ടായിരുന്നു. പള്ളിക്കാട്ടിന്റെ ഔടെ എത്തിയപ്പോ ഒനെ കണ്ടില്ല... അങ്ങനെ കറങ്ങിത്തിരിഞ്ഞ്‌ നേരം വെളുക്കാറായി വീടെത്തിയപ്പോ..."

"ഒഹോ..."

"പിന്നെ ഇന്നലെ ഞാന്‍ നമ്മുടെ കള്ളന്‍ ജബ്ബാറിനേം കൂട്ടരേം കണ്ട്‌. പള്ളീക്കാട്ടില്‍ വെച്ച്‌..."

"ഇന്റള്ളാ... ഇന്ന്ട്ട്‌ ആ ശൈത്താന്‍ അന്നെ വല്ലതും ചെയ്തോ..."

"ഞാന്‍ പള്ളിക്കാട്ട്ക്ക്‌ ഓടിക്കേറി കൊറെ നേരം ഒളിച്ചിരുന്നു. ആ പണ്ടാരം കുഞ്ഞന്റെ നായി പോയോ എന്നറിയാന്‍..."

"ന്ന്ട്ട്‌..."

"അവ്‌ടെ ഇര്ന്ന് ഒരു ബീഡി വലിക്കുമ്പോയാണ്‌ കള്ളന്‍ ജബ്ബാറും കൂട്ടരും ആ വയിക്ക്‌ വന്നത്‌. ഓല്‌ അവ്‌ടെ ഇരന്ന് ബര്‍ത്താനം പറയാന്‍ തുടങ്ങി..."

"ന്ന്ട്ട്‌"

"ഓല്‌ ന്നെ കണ്ടാള്ള കഥ അറിയാല്ലോ... ചെലപ്പോ ബെട്ടിക്കൊല്ലും. ഇക്ക്‌ ആദ്യം കരച്ചില്‌ ബന്നു. പിന്നെ ഓല്‌ കാണാതെ പുറത്ത്‌ക്ക്‌ നടക്കേരുന്നു."

"ഉം"

"അങ്ങനെ നടക്‌ക്‍മ്പോഴാണ്‌ മിഞ്ഞാന്ന് മരിച്ച അയമു കക്കന്റെ കബറ്‌ കണ്ടത്‌... ദുന്‍യാവ്ന്ന് ഞമ്മളെ ഒരുപാട്‌ സഹായിച്ച ആളല്ലേ... ഒന്ന് സലാം പറയാന്‍ വെച്ചു."

"ഉം"

"അയമു കാക്കന്റെ കബറിന്റെ തലഭാഗത്ത്‌ ഇരുന്ന് ഞാന്‍ കബാറാളിക്ക്‌ സലാം പറഞ്ഞു. പക്ഷേ ആ ചെയ്താന്മാര്‌ അത്‌ കേട്ടു."

"ന്റള്ളോ... ന്ന്ട്ടോ..."

"ജബ്ബാറ്‌ ഒറ്റച്ചോദ്യം... ആരാടാ അത്‌. ഞാന്‍ തോര്‍ത്ത്‌ തലയിലിട്ടിരുന്നു. ഒന്നും മറുപടി പറഞ്ഞില്ല. ഓന്‍ പിന്നേം ചോദിച്ചു... ആരാന്ന ചോദിച്ചത്‌. മര്യാദയ്ക്ക്‌ പറാഞ്ഞോ..."

"ന്ന്ട്ട്‌"

"ഇക്ക്‌ ആകെ പേടി ആയി. ഓല്‌ എല്ലാരും കൂടെ ന്റെ അടുത്തേക്ക്‌ വന്നപ്പോ ഞാന്‍ തല കുനിച്ച്‌ ഇരുന്നു. അടുത്ത്‌ വന്ന് ന്നോട്‌ ചോദിച്ചു ആരാ..."

ഞാന്‍ പറഞ്ഞ്‌ "അയമു വാ..."

"ന്ത്‌നാ ഇവിടെ ഇരിക്കുന്നത്‌..."

"കബറ്ക്ക്‌ ചൂണ്ടി ഞാം പറഞ്ഞു അകത്ത്‌ ബയങ്കര ചൂടും പൊയിം സഞ്ചാരും... കാറ്റ്‌ കൊള്ളാന്‍ ബേണ്ടി പുറത്ത്‌ എറങ്ങി ഇരുന്നതാ..."

പിന്നെ ജബ്ബാറും കൂട്ടരും കരഞ്ഞ്‌ കൊണ്ട്‌ ഒറ്റ ഓട്ടായിരുന്നു."