Thursday, August 21, 2008

ഒരു വെടിക്ക് രണ്ട് പുലി...

ചെട്ട്യേരുടെ ചായക്കട പതിവ് പോലെ ... മാതൃഭൂമി പത്രത്തിലെ ചരമക്കോളത്തില്‍ തലതാഴ്ത്തി മരിച്ചവരുടെ കണക്കെടുക്കുന്ന കുട്ടന്‍ നായര്‍. തൊട്ടപ്പുറത്ത് പുട്ടിനും ചായയ്ക്കും കൂട്ടിന് എന്ത് ബഡായി പറയണം എന്ന് അലോചിക്കുന്ന പോക്കര്‍. പച്ച വിറകിനെ ശപിച്ച് അടുപ്പില്‍ ഊതുന്ന ചെട്ട്യേര്‍...

ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് കാലാട്ടിയിരിക്കുന്ന മമ്മദ് പോക്കരെ പതുക്കെ തോണ്ടി.

“ഇജ്ജ് ന്താടാ ഇന്നലെ പുറത്തൊന്നും ഇറങ്ങീലേ... “

“ഇല്ല... “

“അതെന്താ...”

“ന്നലെ വല്യാപ്പ മരിച്ച ആണ്ട് ആയിരുന്നു”

“അത് ഏത് വല്യാപ്പ...” തലേ ദിവസം പോക്കര്‍ നൈറ്റ് ഡ്യൂട്ടിയില്‍ ആണെന്ന് അറിയാവുന്ന മമ്മത് അന്വേഷിച്ചു.

“അനക്കറീല്ലേ... നമ്മുടെ കോയിക്കോട്ടെ പട നയിച്ച വല്യാപ്പാനെ...”

“ജ്ജ് പറഞ്ഞിട്ട്ണ്ടല്ലോ മൂപ്പരെ പസിയ്യത്ത്... “

“അന്നോട് ഞാന്‍ മുയുവന്‍ പറഞ്ഞിട്ടില്ല്യല്ലോ... ആരായിരുന്നൂന്ന് അറിയോ വല്യാപ്പ.”

“ആരായിരുന്നു...”

“കോയിക്കോട് കീയടക്കാന്‍ വന്ന പട്ടാളക്കാരെ ഓടിച്ചത് വല്യാപ്പ അല്ലയിരുന്നോ... “

കുട്ടന്നായര്‍ പേപ്പര്‍ മടക്കി... “ഉം... നീ പറഞ്ഞത് ഓര്‍മ്മയുണ്ട്. രണ്ട് തോളിയും തെങ്ങും പുടിച്ച് പാഞ്ഞ് വന്ന ആ കഥ.”

“അത് തന്നെ. അയിന് ശേഷം ഒരു പാട് കാലം... പണ്ട് വല്യാപ്പ പുലിയെ പുടിച്ച കഥ ഞാന്‍ പറഞ്ഞിട്ടുണ്ടോ...”

“ഈശ്വരാ...” ഇതും പറഞ്ഞ് കുട്ടന്‍ നായര്‍ എണീറ്റു. പോക്കര്‍ പറഞ്ഞു... “ചെട്ട്യേരെ മ്മടെ നായര്‍ക്കും കൊടുക്കീ ഒരു ചായ” എണീറ്റ നായര്‍ ഒന്ന് സംശയിച്ച് അവിടെ തന്നെ ഇരുന്നു.

“അതെങ്ങനേടാ പുലിയെ പുടിച്ചത്... “ മമ്മത് അന്വേഷിച്ചു തുടങ്ങി.

“പുലിയെ പിടിച്ചതാവില്ല... പുലി പിടിച്ചതാവും” കുട്ടന്നായരും വിട്ട് കൊടുത്തില്ല.

“ന്റെ അര്‍കീസ് നായരേ... ഇങ്ങക്ക് അല്ലങ്കി ന്താ അറിയാ... “

"ജ്ജ് പറ ന്റെ പോക്കരെ... “ മമ്മത് നിര്‍ബന്ധിച്ചു.

“ന്നാ പറയാം.. “ കുട്ടന്‍ നായര്‍ ഇളകിയിരുന്നു. പോക്കര്‍ ചായ ഒന്ന് കൂടി മോന്തി... പറഞ്ഞ് തുടങ്ങി.

“അന്ന് കോയിക്കോട്ട് പുലി എറങ്ങി... അത് ആള്‍ക്കാരെ അക്രമിച്ചു.. പൈക്കളെ കൊന്നു... ആകെ കൂടി പ്രശ്നം. ഈ പരാതിയുമായി നാട്ടുകാര്‍ എത്തിയപ്പോള്‍ കോയിക്കോട്ടെ കോയി തമ്പുരാന്‍ വല്യാപ്പാനെ വിളിച്ചു. പുള്ളി വല്യ സൈനാധിപന്‍ ആയിരുന്നല്ലോ... “

“വല്യ കോയിത്തരുമ്പുരാന്‍ വിവരം പറഞ്ഞപ്പോ വല്യാപ്പ സമ്മയ്ച്ചു... ഞാന്‍ പോയി അതിനെ കൊന്ന് വരാം എന്ന് പറഞ്ഞു... പക്ഷേ അപ്പോ വേറെ ഒരു പ്രശ്നം ഉണ്ടായി”

“അത് എന്താ... “ മമ്മതും കുട്ടന്നായരും ബോണ്ട അടുക്കിവെച്ചിരുന്ന ചെട്ട്യേരും ഒന്നിച്ചാ ചോദിച്ചത്.

“വേറെ ഒരു പട്ടാളക്കാരന്‍ പാഞ്ഞ് വന്ന് പറഞ്ഞു... മൈസൂരിലെ പട പിന്നേം കോയിക്കോട് ആക്രമിക്കാന്‍ വരുന്നുന്ന്... വല്ല്യാപ്പ ആകെ ബുദ്ധിമുട്ടിലായി... ഒരു ഭഗത്ത് പുലി... മറ്റെ ഭാഗത്ത് മൈസൂരിലെ സൈന്യം... രാജാവ് വല്യാപ്പനോട് പറഞ്ഞു .. ‘ഇജ്ജ് പണ്ട് ഐറ്റ്ങ്ങളെ ഒടിച്ച പോലെ ഓടിക്കണം... ‘ എന്ന്”

“വല്ല്യാപ്പ വാള്‍ എടുക്കാന്‍ ചെന്നപ്പോല്‍ വല്ല്യുമ്മ പറഞ്ഞു... ഇങ്ങള് വരുമ്പോ ആ പുലിടെ പല്ല് കൊണ്ടുവരണം... കുട്ട്യേക്ക് ഉണ്ടാവുന്ന അസുഖത്തിന് അത് അരച്ച് കൊട്ത്താല്‍ മതീന്ന് കേട്ടിട്ടുണ്ട്.. “
“ന്ന്ട്ട് അന്റെ വല്യാപ്പ പോയൊ... “ ചെട്ട്യേരുടേതായിരുന്ന് ചോദ്യം.

“പിന്നെ ല്ല്യാണ്ട്... വല്യാപ്പ ആദ്യം കുതിരപ്പൊറത്ത് കയറി പുലി ള്ള കാട്ടിലെത്തി... പുലി നല്ല ഒറക്കം... വല്യാപ്പ പതുക്കെ അയിന്റെ ബാല് ഒരു മരത്തിനോട് കൂട്ടിക്കെട്ടി... പിന്നേം കുതിരപ്പെറത്ത് കേറി”

“ന്നട്ട്.. കുന്തത്തിമ്മേ കുറച്ച് എലകളൊക്കെ കെട്ടി പുലിയെ ഇക്കിളിയാക്കി... പുലി ഇക്കിളി കൊണ്ട് ചാടി മറിഞ്ഞു... പിന്നെം പിന്നേം ഇക്കിളിയാക്കി...“

“അപ്പോ അത് കടിച്ചൂല്ലേ... കുട്ടന്നായര്‍ ചോദിച്ചു...“

“ഈ നായര്‍ക്ക് ഒരു ചുക്കും അറീല്ല... ചിരിക്കുമ്പോ കടിക്കാന്‍ കഴിയോ നായരേ... പിന്നെ വല്ല്യാപ്പ കുതിരപ്പുറത്ത് അല്ലെ.. “

“ന്ന്ട്ട് ...ജ്ജ് പറ..” മമ്മത് സജീവമായി...”

“കുറച്ച് കഴിഞ്ഞപ്പോ പുലി ചിരിച്ച് ചാവും എന്നായി... അപ്പോ വല്യാപ്പ കെട്ടഴിച്ചു ബിട്ടു... പുലി പാഞ്ഞ് രക്ഷപ്പെട്ടു... പിന്നാലെ കുതിരപ്പൊറത്ത് വല്ല്യാപ്പയും... അങ്ങനെ പുലി ചെന്നത് മൈസൂര്‍ പട കിടക്കുന്ന സ്ഥലത്തേക്കാ... വല്യാപ്പയും കൂടെ പുലിയേയും കണ്ടപ്പോല്‍ മൈസൂര്‍ കാര്‍ ഓടി രക്ഷപ്പെട്ടു... രക്ഷപ്പെടാത്ത പട്ടാളക്കാരെ പുലി തിന്നു...”

“ഹോ... ന്ന്ട്ട് പുല്യോ...” വയറ് നറഞ്ഞപ്പോ അയ്ന്‍ നടക്കാന്‍ ബയ്യാണ്ടായി.. അപ്പോ വല്യാപ്പ വാല് പിടിച്ച് കറക്കി മരത്തില്‍ അടിച്ച് കൊന്നു....”

“ഈശ്വരാ... “ കുട്ടന്നായര്‍ നീട്ടിവിളിച്ചു...

“പക്ഷേ .. ഈ കാര്യത്തിനാണ് വല്യാപ്പയും വല്ലിമ്മയും തെറ്റീത്... “

“അത് എന്തിന്‍..”

“വല്ലുമ്മ പുലിയുടെ പല്ല് കൊണ്ട് വരാന്‍ പറഞ്ഞിരുന്നല്ലോ... മരത്തില്‍ വെച്ച് അടിച്ചപ്പോ പല്ലോക്കെ തെറിച്ച് പോയി.. വല്ലിപ്പ പുലിപ്പല്ല് ഇല്ലാതെ വന്നപ്പോ വല്ലിമ്മ പേരീല്‍ കേറ്റിയില്ല... പിന്നെ കാട്ടില്‍ പോയി ഒരു കരടിനെ പുടിച്ച് അയിന്റെ പല്ല് പുലിപ്പല്ല് ആണെന്ന് പറഞ്ഞ് പറ്റിച്ചിട്ടാ വല്ലിപ്പാനെ വീട്ടില്‍‍ കേറ്റിയത്...

“കുട്ടന്നായര്‍ എണീറ്റു... ഒന്നും സംഭവിക്കാത്ത പോലെ ചെട്ട്യേര് അടുക്കളയിലേക്ക് നീങ്ങി... “

ഖാജ ബീഡി വലിച്ചൂതി മമ്മത് പതുക്കെ പറഞ്ഞു “ആ രാജാവിനെ തച്ച് കൊല്ലണം... “